മുംബൈ: വീടിനു സമീപത്തുള്ള നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു തുടങ്ങി, ഏതുനിമിഷവും നിലംപൊത്തുമെന്നു മനസിലാക്കി തൊട്ടടുത്ത് താമസിക്കുന്ന കുടുംബങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു അഭയം തേടി. എന്നാൽ മാത്രം അമിത ആത്മവിശ്വാസമോ, അതല്ലെങ്കിൽ എങ്ങോട്ടു പോകണമെന്ന് അറിയാത്തതിനാലോ കുടുംബവുമായി അടുത്ത ദിവസം രാവിലെ മാറാം എന്ന് തീരുമാനിച്ചു. അതിനു കൊടുക്കേണ്ടി വന്ന വിലയോ, ഭാര്യയും മക്കളുമടക്കം ആറുപേരുടെ ജീവൻ.
39കാരനായ മൊയ്‌നുദ്ദീൻ വാജിദ് അലി ഷായാണ് ദുരന്തമുഖത്ത് ഏകനായിപ്പോയത്. ഭാര്യയും നാലു കുട്ടികളും അടക്കം അഞ്ചി പേർ അടങ്ങുന്നതായിരുന്നു മൊയ്‌നുദ്ദീന്റെ കുടുംബം. മുംബൈയിലെ മാൻഖുർദിൽ അനധികൃതമായി നിർമിച്ച നാല് നില കെട്ടിടം തകർന്നുവീണാണ് ഒരു സ്ത്രീയും അഞ്ച് കുട്ടികളും ഉൾപ്പെടെ ആറ് പേർ മരിച്ചത്. കെട്ടിടം ചെരിയുന്ന ലക്ഷണം കണ്ടുതുടങ്ങിയപ്പോഴേ മൂന്ന് കുടുംബങ്ങൾ ഒഴിഞ്ഞെങ്കിലും മൊയ്‌നുദ്ദീന്റെ കുടുംബം മറ്റു വഴിയില്ലാതെ ഇവിടെ തുടരുകയായിരുന്നു. അപകട സമയത്ത് മറ്റൊരു വീട്ടിലെ കുട്ടിയും ഇവിടെയുണ്ടായിരുന്നു. കുട്ടികൾക്കൊപ്പം കളിക്കാനെത്തിയ അയൽവാസിയായ കുട്ടിയും അപകടത്തിൽ മരിച്ചു.
അതേസമയം വീട്ടിലേക്ക് ആവശ്യമായ ഭക്ഷണവും മറ്റു സാധനങ്ങളും വാങ്ങാനായി മൊയ്‌നുദ്ദീൻ പുറത്തുപോയ സമയത്താണ് കെട്ടിടം തകർന്നു വീണത്. തിരികെ എത്തിയപ്പോൾ കുടുംബം ഒന്നാകെ കോൺക്രീറ്റ് കൂനയ്ക്കുള്ളിൽ അകപ്പെട്ട കാഴ്ചയാണ് മൊയ്‌നുദ്ദീനു കാണാനായത്. രക്ഷാപ്രവർത്തനം ഊർജിതമായി നടന്നെങ്കിലും അകപ്പെട്ടവരെ ജീവനോടെ പുറത്തെടുക്കാനായില്ല. മൊയ്‌നുദ്ദീന്റെ ഭാര്യ അക്തർ ജഹാൻ (38), കൈസർ ജഹ മൊയ്‌നുദ്ദീൻ (14), അനാബിയ മൊയ്‌നുദ്ദീൻ ഷാ (3), ജലാലുദ്ദീൻ മൊയ്‌നുദ്ദീൻ (9), സെറാജുദ്ദീൻ മൊയ്‌നുദ്ദീൻ ഷാ (6) എന്നിവരും കുട്ടികൾക്കൊപ്പം കളിക്കാനെത്തിയ അയൽവാസിയായ ആലിയ അല്ലാവുദ്ദീൻ ഷെയ്ഖ് (6) എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. യുപിയിലാണ് മൊയ്‌നുദ്ദീന്റെ കുടുംബം. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോയി.

















































