മാള: തൃശൂരിൽ ആറുവയസുകാരനെ കുളത്തിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അയൽവാസിയായ 20 വയസുകാരൻ ജോജോയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാളെ ഇന്നു വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.
അതേസമയം മരിച്ച കുട്ടിയുടെ മൃതദേഹം നിലവിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനായി ഉടൻ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വ്യാഴാഴ്ച വൈകിട്ട് ആറരയോടൊണ് കുട്ടിയെ കാണാതായത്. നാട്ടുകാരും രക്ഷിതാക്കളും പോലീസും ചേർന്നു നടത്തിയ അന്വേഷണത്തിൽ വീടിന് സമീപമുള്ള സ്വർണ്ണപള്ളം പാടശേഖരത്തിനടുത്തുള്ള കുളത്തിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം കുഞ്ഞിനെ തെരയുമ്പോൾ പ്രതിയായ ജോജോയും കൂടെയുണ്ടായിരുന്നു. ഓരോ സ്ഥലത്ത് അന്വേഷിക്കുമ്പോഴും അന്വേഷണം വഴിതെറ്റിക്കാൻ ജോജോ ശ്രമിച്ചിരുന്നു. ശരിയായ ദിശയിലല്ലാതെ മറ്റ് പലയിടത്തും അന്വേഷിക്കാൻ പോലീസിനെ നിർബന്ധിച്ചു. ഇതോടെ സംശയം തോന്നിയ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഇതിനിടെ ഇയാളും കുട്ടിയും നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടി. കുട്ടിക്കാലത്ത് കുറ്റകൃത്യത്തിൽ പെട്ട് ജോജോ പിടിയിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
‘കുട്ടിയെ അയാൾ വിളിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. കുട്ടിയോട് മോശമായി പെരുമാറി. കുട്ടി എതിർത്തു. അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോൾ എന്നാൽ ആയിക്കോട്ടെയെന്ന് പറഞ്ഞ് മുഖം പൊത്തിപ്പിടിച്ച് ബലമായി കുളത്തിലിട്ട് കൊന്നുവെന്നാണ് പ്രാഥമികമായി മനസിലായത്.’- അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.