കാസർകോട്: കാണാതായ പതിനഞ്ചുകാരിയെയും അയൽവാസിയായ പ്രദീപിനെയും മരിച്ച നിലയിൽ കണ്ടെത്തി. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിലാണു വീടിനു സമീപത്തെ തോട്ടത്തിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, യാതൊന്നും കണ്ടെത്തിയിരുന്നില്ല. ഇതോടെയാണ് ഇന്ന് വ്യാപക തെരച്ചിൽ നടത്തിയത്. മൃതദേഹങ്ങൾക്ക് പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
ഫെബ്രുവരി 12നായിരുന്നു പൈവിളഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണു പിതാവ് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിനു പുലര്‍ച്ചെ മൂന്നരയോടെയാണു പെണ്‍കുട്ടിയെ കാണാതായതെന്നു വ്യക്തമായി.
ഇതേദിവസം തന്നെയാണു പ്രദേശവാസിയായ പ്രദീപിനെയും കാണാതായത്. ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കാസർകോടിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കെയാണ് മരണവാർത്ത പുറത്തുവരുന്നത്.