മുംബൈ: പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതിനെ തുടർന്ന് ഐഐടി ബോംബെയിലെ രണ്ടാം വർഷ വിദ്യാർഥി ജീവനൊടുക്കി. എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ വിദ്യാർഥിയായ സാഹിൽ വാകോഡെയാണ് വെള്ളിയാഴ്ച വൈകിട്ട് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐഐടി ബോംബെ ക്യാംപസിൽ ഏഴ് മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.
പരീക്ഷയ്ക്കിടെ സാഹിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയും ചോദ്യപേപ്പർ ചാറ്റ്ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരങ്ങൾ തേടുകയും ചെയ്തതായി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു. എന്നാൽ സംഭവത്തിൽ വിദ്യാർഥിക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇൻസ്ട്രക്ടറും വകുപ്പ് മേധാവിയും വിദ്യാർഥിയുമായി സംസാരിക്കുകയും കൗൺസലിങ് നൽകുകയും ചെയ്തു. സംഭവത്തിന്റെ പേരിൽ അക്കാദമിക് ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടികളൊന്നും ഉണ്ടാകില്ലെന്ന് അദ്ദേഹത്തിന് ഉറപ്പ് നൽകിയിരുന്നതായും ഐഐടി വ്യക്തമാക്കി.
ചർച്ചയ്ക്ക് ശേഷം സാഹിൽ ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങി. പിന്നീട് വൈകിട്ടാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർഥിയുടെ മരണത്തിൽ ഐഐടി ബോംബെ കടുത്ത ദുഃഖം രേഖപ്പെടുത്തി. സംഭവത്തിൽ സുഹൃത്തുക്കൾ, സഹപാഠികൾ, അധ്യാപകർ തുടങ്ങി ബാധിക്കപ്പെട്ട എല്ലാവർക്കും ആവശ്യമായ പിന്തുണ നൽകുന്നുണ്ടെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ചുവരികയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്താവനയിൽ അറിയിച്ചു.
ഇതിനിടെ സാഹിലിന്റെ അമ്മ കോളേജിനെതിരെ ആരോപണവുമായി രംഗത്തെത്തി. “എന്റെ മകനെ കൊലപ്പെടുത്തിയതാണ്. അവൻ കടുത്ത പീഡനത്തിന് ഇരയായി. എനിക്ക് നീതി വേണം. ഞാൻ പരാതി നൽകിയിട്ടുണ്ട്,”- അവർ പറഞ്ഞു.
സാഹിലിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഒരു വർഷത്തെ സസ്‌പെൻഷൻ നേരിടേണ്ടിവരുമെന്ന് അറിയിച്ചിരുന്നതായും വിദ്യാർഥികൾ ആരോപിച്ചു. സസ്‌പെൻഷൻ ഉണ്ടായാൽ ഹോസ്റ്റൽ ഒഴിഞ്ഞ് ക്യാംപസിന് പുറത്തു താമസിക്കേണ്ടിവരുമെന്നും ഇത് നാല് വർഷത്തെ എൻജിനീയറിങ് പഠനം അഞ്ച് വർഷമോ അതിലധികമോ നീളാൻ കാരണമാകുമെന്നും പ്രതിഷേധിച്ച വിദ്യാർഥികൾ പറഞ്ഞു.
അച്ചടക്ക നടപടിയെക്കുറിച്ചുള്ള ഭയവും സമ്മർദവും സാഹിലിന്റെ മരണത്തിന് കാരണമായിരിക്കാമെന്നും വിദ്യാർഥികൾ ആരോപിച്ചു. എന്നാൽ ഈ ആരോപണം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. സാഹിലിന്റെ മരണവാർത്ത പുറത്തുവന്നതോടെ ഐഐടി പവായ് ക്യാംപസിൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിന്റെ യഥാർഥ സാഹചര്യങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് പൂർണമായി പുറത്തുവിടുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഭരണകൂടത്തിൽ നിന്ന് ഉത്തരവാദിത്തവും സുതാര്യതയും വ്യക്തമായ വിശദീകരണവും ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് വിദ്യാർഥികൾ പറഞ്ഞു.
“ഇന്ന് ഞങ്ങളുടെ കോളേജിൽ ഒരു വിദ്യാർഥി ജീവനൊടുക്കി. അതുകൊണ്ടാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. ഭരണകൂടത്തിൽ നിന്ന് ഉത്തരവാദിത്തവും സുതാര്യതയും ഉത്തരങ്ങളും ആവശ്യപ്പെടുകയാണ്,” ഒരു വിദ്യാർഥി പറഞ്ഞു. ഈ വർഷം മാത്രം നാല് സംഭവങ്ങൾ ഉണ്ടായെന്നും അതിൽ രണ്ടെണ്ണം കഴിഞ്ഞ രണ്ട് മാസത്തിനിടെയാണെന്നും മറ്റൊരു വിദ്യാർഥി ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് ക്യാംപസിൽ പോലീസ് സുരക്ഷ ശക്തമാക്കി.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദത്താത്രേയ നളവാഡെ അറിയിച്ചു. ഐഐടി പവായിൽ ഒരു വിദ്യാർഥി ജീവനൊടുക്കിയതിനെ തുടർന്ന് ചില വിദ്യാർഥികൾ ആവശ്യങ്ങളുമായി പ്രതിഷേധത്തിന് ഇറങ്ങിയെന്നും പ്രശ്നത്തിന് സൗഹാർദപരമായ പരിഹാരം കണ്ടെത്താൻ ഐഐടി ഭരണകൂടം അവരുമായി ചർച്ച നടത്തുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മിഷണർ വ്യക്തമാക്കി.
അതേസമയം ഐഐടി ബോംബെ ക്യാംപസിൽ ഇതിന് മുമ്പും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിൽ രണ്ടാം വർഷ വിദ്യാർഥി ഹോസ്റ്റലിൽ ജീവനൊടുക്കിയിരുന്നു. 2026 ജൂലൈയിൽ പുതിയ സെമസ്റ്റർ ആരംഭിച്ചതിന് പിന്നാലെ 20 വയസ്സുള്ള രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയും ജീവനൊടുക്കിയിരുന്നു.




