ന്യൂഡൽഹി: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന പരിപാടിക്കിടെ ‘സർപ്രൈസ്’ ഫോൺ കോളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോറുമായുമായി നടത്തിയ സംഭാഷണത്തിലൂടെ ട്രംപ് സദസുമായി സംസാരിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വലിയ സുഹൃത്താണെന്നും താൻ അദ്ദേഹത്തിന്റെ ഒരു ആരാധകനാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം മുമ്പത്തേക്കാളും ദൃഢമാണെന്നും ഇന്ത്യ എന്ത് ആവശ്യപ്പെട്ടാലും അവർക്ക് അത് നൽകുമെന്നും ട്രംപ് ഉറപ്പുനൽകി.
ഇന്ത്യയ്ക്ക് തന്റെയും അമേരിക്കയുടെയും പൂർണപിന്തുണ ഉണ്ടാവുമെന്നും ഏതൊരു സഹായത്തിനും ഇന്ത്യയ്ക്ക് തങ്ങളെ ബന്ധപ്പെടാമെന്നും ട്രംപ് പറഞ്ഞു. യുഎസ് സമ്പദ്‌വ്യവസ്ഥയും ഓഹരി വിപണിയും റെക്കോർഡ് വളർച്ചയിലാണെന്നും ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഔദ്യോഗിക ഇന്ത്യ സന്ദർശനത്തിൻ്റെ ഭാഗമായി ഡൽഹിയിലെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ചടങ്ങിലുണ്ടായിരുന്നു. യുഎസിലെ കുടിയേറ്റ നിയമങ്ങളിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഇന്ത്യക്കാർക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന.














































