ടെക്‌സസ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുറിച്ചുണ്ടായ തർക്കം കലാശിച്ചത് ഒരു കൊലപാതകത്തിൽ. ടെക്‌സസിലാണ് ദാരുണ സംഭവം. തർക്കത്തിനിടെ ഇരുപത്തിമൂന്നുകാരിയായ ലൂസി ഹാരിസണെ പിതാവായ ക്രിസ് ഹാരിസൺ വെടിവെച്ച് കൊലപ്പെടുത്തി. ജനുവരി 10നാണ് സംഭവം നടന്നത്. നിലവിൽ കേസിൽ വിചാരണ നടന്നു വരികയാണ്.
കാമുകനായ സാം ലിറ്റ്‌ലറിനൊപ്പം വീട്ടിലെത്തിയതായിരുന്നു ലൂസി. ലൂസിയും ക്രിസും തമ്മിൽ എപ്പോഴും തർക്കങ്ങൾ ഉണ്ടാവുമായിരുന്നു. പ്രധാനമായും ഡോണൾഡ് ട്രംപിനെയും ക്രിസ് കൈവശം വെച്ചിരിക്കുന്ന തോക്കുകളെ കുറിച്ചും പറഞ്ഞാണ് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസവും തർക്കവും ഉണ്ടാകാറുള്ളതെന്ന് സാം പറയുന്നു.
ജനുവരി 10ന് സാമും ലൂസിയും അവരുടെ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകാൻ ഇരിക്കുകയായിരുന്നു. അന്നും ലൂസിയും ക്രിസും തമ്മിൽ തർക്കമുണ്ടായി. ഡൊണാൾഡ് ട്രംപിനെയും തോക്കിനെ കുറിച്ചുമായിരുന്നു ഇത്തവണയും തർക്കം. ക്രിസിന്റെ ചില പ്രതികരണങ്ങൾ ലൂസിയെ വല്ലാതെ വേദനിപ്പിച്ചെന്ന് സാം പറയുന്നു. ലൂസി കുറച്ച് സമയം റൂമിൽ തനിച്ചിരുന്നു. പിന്നീട് അടുക്കളയിലെത്തിയ ലൂസിയെ ക്രിസ് കൈയ്ക്കുപിടിച്ച് വലിച്ച് താഴെയുള്ള റൂമിലേക്ക് കൊണ്ടുപോയി. കുറച്ച് സമയത്തിന് ശേഷം അവിടെ നിന്നും വലിയ ശബ്ദം കേൾക്കുകയായിരുന്നു. വീട്ടുകാർ ചെന്ന് നോക്കിയപ്പോൾ വെടിയേറ്റ് കിടക്കുന്ന ലൂസിയെ ആണ് കണ്ടത്.
അതേസമയം തന്റെ പ്രവർത്തിയുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നെന്നും ഹൃദയത്തിൽ നിന്നും ഈ ഭാരം ഒരിക്കലും ഒഴിഞ്ഞു പോകില്ലെന്നും അഭിഭാഷകർ വഴി ക്രിസ് ഹാരിസൺ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കുടുംബത്തിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് താൻ തോക്ക് സൂക്ഷിക്കുന്നതെന്ന് ലൂസിയോട് പറയുകയായിരുന്നു എന്നും ലൂസിയ്ക്ക് നേരെ വെടിയുതിർത്തപ്പോൾ തന്റെ കൈ ട്രിഗറിലുണ്ടായിരുന്നോ എന്ന് അറിയില്ലെന്നും ക്രിസ് പറയുന്നു.
അമിത മദ്യപാനത്തിന്റെ പ്രശ്‌നങ്ങൾ തനിക്ക് ഉണ്ടെന്നും നേരത്തെ അതിനായി ചികിത്സ നേടിയുണ്ടെന്നും ക്രിസ് കോടതിയെ അറിയിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം വീഞ്ഞ് കുടിച്ചിരുന്നെന്നാണ് ക്രിസ് പറയുന്നത്. ലൂസിയുടെ ജീവിതത്തെയും ഓർമകളെയും ആദരിക്കേണ്ടത് തന്റെ മറ്റ് രണ്ട് പെൺമക്കളെ നല്ല രീതിയിൽ വളർത്തിക്കൊണ്ടാകണം എന്നാണ് കരുതുന്നതെന്നും ക്രിസ് പറയുന്നു. കേസിലെ വാദങ്ങളെല്ലാം പൂർത്തിയായ ശേഷം വൈകാതെ തന്നെ കോടതി വിധി പറയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

















































