കോട്ടയം: എരുമേലി എസ്റ്റേറ്റ് സ്വദേശി വൈക്കുന്നേൽ വീട്ടിൽ ഷിബുഖാനെ (48) കൊലപ്പെടുത്തിയ കേസിൽ സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. മണിമല അഞ്ചാം വാർഡ് പഞ്ചായത്തംഗം ജോജി ജോൺ (ജോപ്പൻ-43), നിഖിൽ അയ്യപ്പൻ (25), ഷൈബിൻ സാം (26), അമൽ രാജ് (19), ജോബിൻ രാജൻ (28), കിരൺ (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കറിക്കാട്ടൂർ അമ്പാട്ടുനഗറിന് സമീപത്തെ റബർത്തോട്ടത്തിൽ 16ന് രാവിലെ 11ഓടെയാണ് ഷിബുഖാനെ പ്രദേശവാസികൾ മരിച്ചനിലയിൽ കണ്ടെത്തിയത്.
പൊലീസ് പറയുന്നതനുസരിച്ച്, 15ന് വൈകിട്ട് ജോജി ജോണിന്റെ പിതാവും ഷിബുഖാനും സുഹൃത്ത് കുഞ്ഞുമോനും ചേർന്ന് ജോജിയുടെ വീടിന് സമീപത്തെ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ വീട്ടിലെത്തിയ ജോജിയോട്, ഷിബുഖാനും കുഞ്ഞുമോനും തന്നെ ആക്രമിച്ചെന്ന് അമ്മ പറയുകയായിരുന്നു. ഇതിൽ പ്രകോപിതനായ ജോജി സുഹൃത്തുക്കളായ മറ്റു പ്രതികളെയും കൂട്ടിയെത്തി ഇരുവരെയും ആക്രമിച്ചു.
ആക്രമണത്തിനിടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷിബുഖാൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രതികൾ അതിക്രൂരമായാണ് ഷിബുഖാനെ മർദിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജോജി ജോണും മറ്റുള്ളവരും ചേർന്ന് ഷിബുഖാനെ തലകീഴായി നിലത്തടിച്ചതാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം. തലയോട്ടി തകർന്ന് അസ്ഥി ഉള്ളിലേക്ക് തള്ളിക്കയറിയ നിലയിലായിരുന്നു. ദേഹമാസകലം പരുക്കേറ്റ പാടുകളുമുണ്ടായിരുന്നു.
സംഭവം കണ്ട് ഭയന്നാണ് ഒപ്പമുണ്ടായിരുന്ന കുഞ്ഞുമോൻ ഓടിപ്പോയതെന്നാണ് വിവരം. റബർത്തോട്ടത്തിനുള്ളിൽ ഒളിച്ചിരുന്ന ഇയാൾ രണ്ട് ദിവസത്തിന് ശേഷമാണ് രാത്രിയിൽ വീട്ടിലെത്തിയത്. തുടർന്ന് മണിമല പൊലീസ് ഇയാളെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തു. നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.
അടുത്തടുത്തായി നിരവധി വീടുകളുള്ള പ്രദേശത്താണ് സംഭവം. പ്രതികളെല്ലാവരും പരസ്പരം അടുത്ത വീടുകളിൽ താമസിക്കുന്നവരും ദീർഘകാലമായി സുഹൃത്തുക്കളുമാണ്. ജോജിയുടെ അമ്മയെ ഷിബുഖാനും കുഞ്ഞുമോനും ആക്രമിച്ചെന്ന വിവരം ലഭിച്ചതോടെ പ്രതികൾ വേഗത്തിൽ ഒത്തുചേർന്നാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല മർദനമെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. സംഭവം നടക്കുമ്പോൾ കുഞ്ഞുമോന്റെ ഭാര്യാമാതാവും മൂത്ത മകനും സ്ഥലത്തുണ്ടായിരുന്നു. തടയാൻ ശ്രമിച്ചെങ്കിലും അക്രമിസംഘത്തെ തടയാനായില്ലെന്ന് കുഞ്ഞുമോന്റെ ഭാര്യാമാതാവ് ചിന്നമ്മ പറഞ്ഞു.
ബുധനാഴ്ച രാവിലെയും കുഞ്ഞുമോൻ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ചിന്നമ്മ തൊട്ടടുത്ത പുരയിടത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷിബുഖാനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി യു. ശ്രീജിത്തിന്റെ നിർദേശപ്രകാരം എരുമേലി ഇൻസ്‌പെക്ടർ എം.ആർ. സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. മണിമല എസ്എച്ച്ഒ പ്രദീപ്, എസ്ഐമാരായ ജിബീഷ് ശശികുമാർ, സിജി കുട്ടപ്പൻ, സിവിൽ പൊലീസ് ഓഫിസർമാരായ ബോബി ശ്രീജിത്ത്, സെൽവരാജ്, അരുൺ, അനീഷ്, റഫീക്ക്, രഞ്ജിത്ത് നായർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.




