ചെന്നൈ: ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികൾ നിരന്തരം കളിയാക്കിയതിലും റാഗ് ചെയ്തതിലും മനംനൊന്ത് പ്ലസ്ടു വിദ്യാർഥി അമ്മയുടെ കൺമുന്നിൽ അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നു ചാടി ജീവനൊടുക്കി. ചെത്പെട്ട് മഹർഷി വിദ്യാ മന്ദിർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കിഷോർ (17) ആണ് മരിച്ചത്. ഫോൺ ചെയ്യാനെന്ന പേരിൽ അപ്പാർട്മെന്റിന്റെ മുകളിലെത്തിയ വിദ്യാർഥി മാതാവ് നോക്കി നിൽക്കെ താഴേക്കു ചാടുകയായിരുന്നു.
തനിക്കു തടി കൂടുതലാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് കഴിഞ്ഞ 3 മാസമായി സഹപാഠികളുടെ തുടർച്ചയായ കളിയാക്കലും റാഗിങ്ങും നേരിട്ട കിഷോർ വലിയ വിഷമത്തിലായിരുന്നു. സഹപാഠികളുടെ പെരുമാറ്റത്തെക്കുറിച്ചു പരാതി നൽകിയിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത പോലീസ് സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ അടക്കമുള്ളവരെ ചോദ്യം ചെയ്തു. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ സംരക്ഷണ കമ്മിഷനും അന്വേഷണം ആരംഭിച്ചു.