ചെന്നൈ: 2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വം നല്‍കുന്ന സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഴിമതിക്കാരായ ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കാന്‍ കാത്തിരിക്കുകയാണ് തമിഴ്‌നാട്ടിലെ ജനങ്ങളെന്നും 2026-ല്‍ തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ബിജെപി ഭരണം ഉറപ്പാണെന്നും അമിത് ഷാ മധുരയില്‍ പറഞ്ഞു.
മധുരയിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു വർഷത്തെ ഭരണത്തിനിടെ അഴിമതിയുടെ എല്ലാ പരിധികളും ഡിഎംകെ ലംഘിച്ചു. കേന്ദ്ര സർക്കാർ നൽകിയ 450 കോടി രൂപയുടെ പോഷകാഹാര കിറ്റുകൾ ഒരു സ്വകാര്യ കമ്പനിക്ക് കൈമാറിയതിലൂടെ ഡിഎംകെ വലിയ അഴിമതി നടത്തി. ദരിദ്രർക്ക് ഭക്ഷണം നിഷേധിച്ച സർക്കാരാണ് സ്റ്റാലിന്റേതെന്നും അമിത് ഷാ പറഞ്ഞു.തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പത്തുശതമാനംപോലും സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയില്ല. വ്യാജമദ്യദുരന്തത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ മുതല്‍ ‘ടാസ്മാക്കി’ലെ 39,000 കോടിയുടെ അഴിമതിവരെ- ഡിഎംകെ പൂര്‍ണമായും പരാജയപ്പെട്ട സര്‍ക്കാരാണ്.
കേന്ദ്രഫണ്ടുകള്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. മോദിയുടെ ഫണ്ടുകള്‍ തമിഴ്‌നാട്ടിലെ ജനങ്ങളിലേക്ക് എത്തുന്നില്ല. എം കെ സ്റ്റാലിൻ സർക്കാർ നടത്തിയ അഴിമതികളുടെ ഒരു നീണ്ട പട്ടിക എന്റെ പക്കലുണ്ട്. പക്ഷേ അവ ഓരോന്നും വിശദീകരിച്ച് സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.