തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വാളയാർ, കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ പരിധികളിൽ പോക്‌സോ കേസുകൾ താരതമ്യേന കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെക്കുറിച്ചന്വേഷിക്കാൻ എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.
ജില്ലാ ജനജാഗരൺസമിതി, ജില്ലാ വനിതാ സെൽ, സഖി, ജില്ലാ ചൈൽഡ് ആന്റ് വെൽഫയർ ഓഫീസർ, വനിതാ സംഘടനകളുടെ പ്രതിനിധി എന്നിവവരാണ് ഈ ടാസ്‌ക് ഫോഴ്‌സിലുണ്ടാവുക. പത്താം കേരളാ നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിലും ഇത്തരത്തിലൊരു സമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന നിർദേശമുണ്ടായിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കണമെന്നാണ് ആഭ്യന്തര മന്ത്രി നിർദേശം നൽകിയിരിക്കുന്നത്. ഡിജിറ്റൽ യുഗത്തിൽ സ്‌മാർട്ട് ഫോണുകളുടെയും മറ്റും വ്യാപകമായ ഉപയോഗം കുട്ടികളുടെ സ്വഭാവത്തിലും പ്രതികരണത്തിലും മാനസിക നിലയിലും വരുത്തുന്ന മാറ്റങ്ങളും വിവിധ സാമൂഹ്യ പശ്ചത്താലത്തിലുള്ള കുട്ടികളിൽ ഇവയുടെ ഉപയോഗമുണ്ടാക്കുന്ന പ്രത്യാഘാതവും ടാസ്‌ക് ഫോഴ്‌സിന്റെ അന്വേഷണ പരിധിയിൽ വരും.
വാളയാർ പോലുള്ള പ്രദേശങ്ങൾ വ്യാവസായിക മേഖലക്ക് അടുത്തായതിനാൽ മാതാപിതാക്കൾ കുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്കുപോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികൽ കൂടുതലായി സ്‌മാർട്ട് ഫോണുകളെയും മറ്റും ആശ്രയിക്കുന്ന നിലയുണ്ടാകുന്നതും അത് അവരുടെ സ്വഭാവത്തിലും ജീവിത സാഹചര്യങ്ങളിലുമുണ്ടാക്കുന്ന മാറ്റങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും.















































