അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ജോധ്‌വാസ് ഗ്രാമത്തിൽ സർക്കാർ സ്കൂളിന്റെ ശോച്യാവസ്ഥക്കെതിരെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെ കോക്രോച്ച് ജനത പാർട്ടി (CJP) സഹകൺവീനർ ആശുതോഷ് റങ്കയും തനഗാസി സ്റ്റേഷൻ ഹൗസ് ഓഫീസർ മഹാവീർ സിങ്ങും തമ്മിൽ രൂക്ഷമായ വാക്കേറ്റം. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. പിന്നീട് സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയും ഒരു യുവാവിന്റെ ഷർട്ട് വലിച്ചു കീറുകയും ചെയ്തു.
ജോധ്‌വാസ് ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലെ ജീർണിച്ച കെട്ടിടത്തിന്റെ മേൽക്കൂരയിലെ സ്ലാബ് ബുധനാഴ്ച തകർന്നുവീണതോടെയാണ് വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്. സംഭവസമയത്ത് വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നില്ല. എന്നാൽ സ്കൂൾ കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ശക്തമായതോടെയാണ് തുടർച്ചയായ രണ്ടാം ദിവസവും വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ ആശുതോഷ് റങ്കയും പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള തർക്കം പിന്നീട് രൂക്ഷമായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചുവെന്ന അവകാശവാദം ഉന്നയിച്ചുകൊണ്ട് റങ്ക പോലീസുകാരനോട് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.
“ഞങ്ങളോട് രാഷ്ട്രീയം കളിക്കരുത്. രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയെ മാറ്റിയിട്ടാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്,” എന്നായിരുന്നു റങ്കയുടെ പരാമർശം. കൂടാതെ വിദ്യാർഥികളുടെ താൽപര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാക്കേറ്റത്തിനിടെ ഉന്തുംതള്ളും ഉണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെയാണ് ഒരു യുവാവിന്റെ ഷർട്ട് കീറിയത്. ഷർട്ട് കീറാൻ ഉത്തരവാദികളായവരെ കണ്ടെത്തി ഉടൻ നടപടി സ്വീകരിക്കണമെന്ന് റങ്ക ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ആവശ്യങ്ങൾ വൈകാതെ അംഗീകരിക്കണമെന്നും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
ജോധ്‌വാസ് സർക്കാർ സീനിയർ സെക്കൻഡറി സ്കൂളിലെ പഴയ നാല് മുറി കെട്ടിടം കഴിഞ്ഞ വർഷം തന്നെ ജീർണാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കെട്ടിടം അടച്ചിട്ടിരിക്കുകയായിരുന്നു. നിലവിൽ മൂന്ന് മുറികളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇതിൽ ചില മുറികൾ ജീവനക്കാരുടെ മുറിയായും പ്രിൻസിപ്പൽ മുറിയായും ഉപയോഗിക്കുന്നുണ്ട്. മഴക്കാലത്ത് ഈ മുറികളിൽ വെള്ളം ചോരുന്നതായും വിദ്യാർഥികൾ പരാതിപ്പെട്ടിട്ടുണ്ട്.
അപകടകരമായ കെട്ടിടം പൊളിച്ചുനീക്കുക, പുതിയ സ്കൂൾ കെട്ടിടം നിർമിക്കുക, അധ്യാപകരുടെ കുറവ് പരിഹരിക്കുക എന്നിവയാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾ. സമീപന റോഡിലെ തകർന്ന പാലം നന്നാക്കുക, നിലവിലുള്ള ആറ് ക്ലാസ് മുറികൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുക, കളിസ്ഥലം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും വിദ്യാർഥികൾ ഉന്നയിച്ചു.
സംസ്ഥാനത്തെ ജീർണിച്ച സ്കൂൾ കെട്ടിടങ്ങൾ മൂന്ന് മാസത്തിനകം നന്നാക്കാത്ത പക്ഷം സ്വാതന്ത്ര്യാനന്തര രാജസ്ഥാനിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്ന് സംഘടിപ്പിക്കുമെന്ന് റങ്ക മുന്നറിയിപ്പ് നൽകി. രാജസ്ഥാനിൽ ഏകദേശം 84,000 ക്ലാസ് മുറികൾ ജീർണാവസ്ഥയിലാണെന്നും 15 ലക്ഷത്തിലധികം കുട്ടികളുടെ ഭാവി ഇതുമൂലം അപകടത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സ്കൂൾ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള സർക്കാർ ഫണ്ടിനെയും റങ്ക ചോദ്യം ചെയ്തു. പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ ഏകദേശം 20,000 കോടി രൂപ ആവശ്യമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ സർക്കാർ 500 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ആവശ്യമായ പണം പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിൽ നിന്നോ മറ്റ് സ്രോതസ്സുകളിൽ നിന്നോ കണ്ടെത്തണമെന്നും കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് ലഭ്യമാക്കുകയോ വായ്പ എടുക്കുകയോ ചെയ്ത് സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം വേഗത്തിലാക്കണമെന്നും റങ്ക ആവശ്യപ്പെട്ടു. “ഇത്തരം ജീർണിച്ച കെട്ടിടങ്ങളിൽ കുട്ടികൾ മരിക്കുന്നത് അനുവദിക്കാനാകില്ല,” എന്നും അദ്ദേഹം പറഞ്ഞു.
റങ്കയുടെ ഇടപെടലിന് പിന്നാലെ വിദ്യാർഥികളും ഭരണകൂടവും തമ്മിൽ ചർച്ച നടന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
ജീർണിച്ച കെട്ടിടം പൊളിച്ചുനീക്കുക, അധ്യാപകരെ അടിയന്തരമായി നിയമിക്കുക, മൂന്ന് മാസത്തിനകം പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കുക, സമീപന റോഡിലെ തകർന്ന പാലം നന്നാക്കുക, ആറ് ക്ലാസ് മുറികൾ ഒരാഴ്ചയ്ക്കകം അറ്റകുറ്റപ്പണി നടത്തുക, കളിസ്ഥലം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഭരണകൂടം അംഗീകരിച്ചു.
അധ്യാപകരുടെ കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും ലക്ചറർമാരുടെയും രണ്ടാം ഗ്രേഡ് അധ്യാപകരുടെയും തസ്തികകൾ അനുവദിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് ശർമ അറിയിച്ചു. തനഗാസി ഡെവലപ്മെന്റ് ഓഫീസർ വികാസ് കുമാറും വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾ ഭരണകൂടം അംഗീകരിച്ചതായി സ്ഥിരീകരിച്ചു.





