ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. പാക് അതിർത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞ മലയാളിയായ മേജർ തരുൺ വാസുദേവ് ഉൾപ്പെടെ 19 പേർക്ക് ശൗര്യചക്രയും 36 പേർക്ക് ധീരതയ്ക്കുള്ള സേനാ മെഡലുകളും ഒമ്പത് പേർക്ക് കീർത്തിചക്രയും ലഭിച്ചു.
ആകെ 78 പേർക്കാണ് ധീരതയ്ക്കുള്ള മെഡലുകൾ രാഷ്ട്രപതി പ്രഖ്യാപിച്ചത്. ഇതിൽ 13 പേർക്ക് മരണാനന്തര ബഹുമതിയായാണ് മെഡലുകൾ നൽകുക. 57 രാഷ്ട്രീയ റൈഫിൾസിലെ മേജറാണ് തരുൺ വാസുദേവൻ. അതേസമയം രാഷ്ട്രപതിയുടെ പോലീസ് മെഡലുകളും നേരത്തേ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ നിന്ന് ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിച്ച എസ്പി എസ്. ശശിധരനും മെഡൽ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
കൂടാതെ ഐജി രാജ്പാൽ മീണ, എസ്പി ബിനു രാമകൃഷ്ണ പിള്ള, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രവികുമാർ, എസ്പി ഉജ്ജ്വൽ കുമാർ ജി., സബ് ഇൻസ്പെക്ടർ ജ്യോതിഷ് കുമാർ എസ്.എൽ., ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുരേഷ് ബാബു എസ്.എസ്. എന്നിവർക്ക് മികവിനുള്ള പുരസ്‌കാരവും പ്രഖ്യാപിക്കപ്പെട്ടിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ രാജേന്ദ്രൻ നായർ ജെ, സെബാസ്റ്റ്യൻ ജോസഫ് എം. എന്നിവരാണ് അഗ്‌നിരക്ഷാ വിഭാഗത്തിൽ നിന്ന് പുരസ്‌കാരത്തിന് അർഹരായത്. ജയിൽ വകുപ്പിലെ ഗ്രേഡ് 1 അസിസ്റ്റന്റ് സൂപ്രണ്ട് സുനിൽ എസ്. കുമാറിനും പ്രിസൺ ഓഫീസർ എം.കെ. മോഹൻദാസിനും പുരസ്‌കാരം ലഭിച്ചു.




