കോഴിക്കോട്: പോലീസിന്റെ തട്ടകത്തിൽ കയറി പട്ടാപ്പകൽ കാഷ്യറുടെ ഫോൺ മോഷ്ടിച്ച പ്രതിയെ 24 മണിക്കൂറിനകം പോലീസ് പിടികൂടി. കോഴിക്കോട് സിറ്റി പോലീസിന്റെ കാന്റീനിൽനിന്നാണ് കാഷ്യറുടെ മൊബൈൽ ഫോൺ കവർന്നത്. ബിൽ കൗണ്ടറിന് ചുറ്റും ഭക്ഷണം കഴിക്കാനെത്തിയ പോലീസുകാർ നിൽക്കുന്നതിനിടെയാണ് മോഷ്ടാവ് ഫോൺ കൈക്കലാക്കി കടന്നുകളഞ്ഞത്.
പത്തനംതിട്ട നാരങ്ങാനം സ്വദേശി തട്ടാംപിലാക്കൽ വീട്ടിൽ ടി.എച്ച്. ഹാരിസ് (46) ആണ് പിടിയിലായത്. പാവമണി റോഡിൽ സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിന് തൊട്ടടുത്താണ് കാന്റീൻ. ബുധനാഴ്ച ഉച്ചയ്ക്ക് 1.21ഓടെയായിരുന്നു സംഭവം.
ഭക്ഷണം കഴിക്കാനെത്തിയവരുടെ പണം വാങ്ങുകയായിരുന്ന കാക്കൂർ സ്വദേശി പി.പി. അബ്ദുൽ സലാമിന്റെ 10,000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് പ്രതി മോഷ്ടിച്ചത്. ഭക്ഷണം കഴിക്കാനെന്ന വ്യാജേന മാസ്ക് ധരിച്ചെത്തിയ ഇയാൾ സ്വന്തം മൊബൈൽ ഫോൺ എടുക്കുകയാണെന്ന ഭാവേന കാഷ്യറുടെ ഫോൺ കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
ഫോൺ മോഷ്ടിക്കുമ്പോൾ ഇയാളുടെ ഇടത്തും വലത്തുമായി യൂണിഫോമിട്ട പോലീസുകാർ ഭക്ഷണത്തിന്റെ ബില്ലടയ്ക്കാനായി നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ തിരക്കുള്ള സമയമായതിനാൽ സംഭവം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
തുടർന്ന് കാന്റീനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ സ്റ്റേഡിയം പരിസരത്തുവെച്ചാണ് ഹാരിസിനെ കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട്ടെത്തിയ ശേഷം തിരിച്ചുപോകുന്നതിനുള്ള യാത്രച്ചെലവിനുവേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞതെന്നാണ് വിവരം. ഇയാളിൽനിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഹാരിസിനെ മുൻപും മോഷണക്കേസുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 2025ൽ കോഴിക്കോട് അരീക്കാടുവെച്ച് ഇതരസംസ്ഥാന തൊഴിലാളികളെ ജോലിക്ക് വിളിച്ചുവരുത്തി അവരുടെ 11,000 രൂപയും 20,000 രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ ഹാരിസിനെതിരെ കേസുണ്ട്.
2021ൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് തീവണ്ടിയിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. അബ്ദുറഹ്മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മുസ്സേൻവീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം, ജിനേഷ് ചൂലൂർ, സൈബർ സെല്ലിലെ ഷെഫിൻ, കസബ എസ്.ഐ. നിമിൻ കെ. ദിവാകരൻ, അസി. സബ് ഇൻസ്പെക്ടർ രജീഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.






