പാരിസ്; ഫ്രാൻസിലെ കിഴക്കൻ മേഖലയായ നാൻസിക്കടുത്തുള്ള ടോംബ്ലെയിൻ പട്ടണത്തിൽ ഞായറാഴ്ച സ്കൈഡൈവർമാരെ കൊണ്ടുപോയിരുന്ന ഒരു സിവിലിയൻ വിമാനം തകർന്നുവീണതിനെ തുടർന്ന് കുറഞ്ഞത് 11 പേർ മരിച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
അപകടസമയത്ത് വിമാനത്തിൽ സ്‌കൈഡൈവർമാർ ഉണ്ടായിരുന്നുവെന്ന് ഫ്രഞ്ച് ദിനപത്രമായ എൽ’എസ്റ്റ് റിപ്പബ്ലിക്കനും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഉയർന്നേക്കും. അപകടത്തെത്തുടർന്ന് വിമാനം പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയതായും പ്രാദേശിക പ്രക്ഷേപകനായ ഫ്രാൻസ് 3 ഗ്രാൻഡ് എസ്റ്റ് പറഞ്ഞു. അപകടത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
പ്രോസിക്യൂട്ടർ ഓഫീസിലെ ഉദ്യോഗസ്ഥരും പോലീസ് വിഭാഗവും അടിയന്തര മെഡിക്കൽ സേവനമായ SAMU-വും ചേർന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. അപകടസ്ഥലമായ സാൽവദോർ അല്ലെൻഡെ സ്ട്രീറ്റിനടുത്തുള്ള പ്രദേശത്ത് പൊതുജനങ്ങൾ എത്താതിരിക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും അന്വേഷണത്തിനും തടസമുണ്ടാകാതിരിക്കാനാണ് ഈ മുന്നറിയിപ്പെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം വിമാനം തകർന്നുവീഴാനുള്ള കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളു.
















































