ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെതിരെ ആരോപണവുമായി എസ്.ശ്രീശാന്ത്. 2023 ഡിസംബറിൽ നടന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് (എൽഎൽസി) മത്സരത്തിനിടെ ഇരുവരും തമ്മിലുണ്ടായ തർക്കത്തെക്കുറിച്ചാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ. മത്സരത്തിനിടെ ഗംഭീർ തന്നെ ‘രാജ്യദ്രോഹി’ എന്നു വിളിച്ചെന്നാണ് ശ്രീശാന്തിന്റെ തുറന്നുപറച്ചിൽ. ഗംഭീറിന് നേരെ താൻ ഒരു ബൗൺസർ എറിഞ്ഞതിനു പിന്നാലെയായിരുന്നു ഇതെന്നും ശ്രീശാന്ത് പറഞ്ഞു. ഗംഭീർ തന്നെ ‘ഒത്തുകളിക്കാരൻ’ എന്നു വിളിച്ചെന്ന് ശ്രീശാന്ത് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ‘‘ആദ്യ പന്തിൽ തന്നെ ഗൗതി (ഗംഭീർ) ക്രീസിന് പുറത്തേക്ക് ഇറങ്ങി ഫ്ലിക്ക് ചെയ്ത് കളിച്ചു, കാരണം അദ്ദേഹത്തിന് എന്റെ കളി കൃത്യമായി അറിയാം.
അദ്ദേഹം വളരെ മികച്ച ഒരു ക്രിക്കറ്ററാണ്. കോച്ചിങ്ങിന്റെ കാര്യം എനിക്കറിയില്ല, പക്ഷേ അദ്ദേഹം മികച്ചൊരു കളിക്കാരനാണ്. അതുകൊണ്ട് ഞാൻ അടുത്ത പന്ത് ബൗൺസർ എറിഞ്ഞു. അപ്പോൾ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് അറിയാമോ? ‘ഞാൻ നിന്നെ വിലയ്‌ക്കെടുത്തിരിക്കുന്നു’. അത് വ്യക്തമായിരുന്നു, അദ്ദേഹം എന്നെ ചീത്ത വിളിക്കുകയായിരുന്നു. ഒരിക്കലും പറയാൻ പാടില്ലാത്തതാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം എന്നെ ഒരു ‘ഒത്തുകളിക്കാരൻ’ (ഫിക്സർ) എന്ന് വിളിച്ചു. ഞാൻ മുന്നോട്ട് ആഞ്ഞ് അദ്ദേഹത്തോട് ചോദിച്ചു, ‘ഗൗതി ഭായ്, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ?’
കാരണം ഞാൻ നല്ല ശരീരവണ്ണമുള്ള ആളായതുകൊണ്ട്, ഞാൻ അദ്ദേഹത്തെ അടിക്കാൻ പോകുകയാണെന്ന് തോന്നുമായിരുന്നു. അപ്പോൾ അദ്ദേഹം അശ്ലീല വാക്ക് ഉപയോഗിക്കുകയായിരുന്നു. അതിനുശേഷം അദ്ദേഹം വീണ്ടും ‘ഒത്തുകളിക്കാരൻ’, ‘രാജ്യദ്രോഹി’ എന്ന് ആവർത്തിച്ചു.’’– ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ തന്റെ അനുഭവം വിവരിച്ചുകൊണ്ട് ശ്രീശാന്ത് ആരോപിച്ചു.















































