തിരുവനന്തപുരം: നെയ്യാറ്റിൻകരയെ നടുക്കി ഞായറാഴ്ച ഒരു ക്രൂര കൊലപാതകം നടന്നു. 33കാരിയായ അൽമയെ ഭർത്താവ് വിഷ്ണു കുത്തിക്കൊന്നു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് മൊഴി. കുട്ടികൾ ഇല്ലാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
നടുക്കുന്ന കൊലപാതകം നടന്നത് ഇന്ന് രാവിലെ പത്തരയോടെ ആണ്. വ്ളാത്താങ്കരയിലെ വീട്ടിൽ കിടപ്പുമുറിയിലാണ് വിഷ്ണു ഭാര്യ അൽമയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. അയൽവീട്ടിലെത്തി വിഷ്ണു തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പറയുന്നത്. അയൽക്കാർ പൊലീസിനെ അറിയിച്ചു. അവരെത്തുമ്പോൾ വിഷ്ണു വീട്ടിൽ തന്നെയുണ്ടായിരുന്നു.
അൽമയും വിഷ്ണുവും പത്ത് വർഷം മുൻപാണ് വിവാഹിതരായത് .പ്രണയ വിവാഹമായിരുന്നു. പിഎസ്‍സി പരിശീലന കേന്ദ്രത്തിൽ അധ്യാപകനാണ് വിഷ്ണു. ഇരുവർക്കും കുട്ടികളില്ല. ഇതിനെച്ചൊല്ലി നാളുകളായി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെയും തർക്കമുണ്ടായതിന് പിന്നാലെ പ്രകോപനത്തിൽ കത്തിയെടുത്ത് അൽമയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയെന്നാണ് വിഷ്ണുവിന്‍റെ മൊഴി. യൂട്യൂബർ കൂടിയാണ് കൊല്ലപ്പെട്ട അൽമ. വിഷ്ണുവിനെ റിമാൻഡ് ചെയ്തു.
















































