കോഴിക്കോട്: പേരാമ്പ്ര തിരുവള്ളൂരിൽ രാത്രി സമയത്ത് യൂത്ത് ലീഗ് പ്രവർത്തകന്റെ വീട്ടിൽ പോലീസ് തിരച്ചിൽ നടത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു. പ്രസവിച്ച് കിടക്കുന്ന സ്ത്രീ അടക്കമുള്ള വീട്ടിൽ രാത്രി കാലത്ത് പുരുഷ പോലീസുകാർ കയറി തിരച്ചിൽ നടത്തിയതിന് പിന്നാലെ യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
കഴിഞ്ഞദിവസം തിരുവള്ളുർ സ്വദേശി യുസഫ് എന്ന യൂത്ത് ലീഗ് പ്രവർത്തകനെ ഒരു സംഘം ആളുകൾ മർദ്ദിച്ചിരുന്നു. തുടർന്ന് പ്രദേശത്ത് സംഘർഷം ഉടലെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തിരുവള്ളൂർ സ്വദേശി സിദ്ദീഖിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്. എന്നാൽ കൂടെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുണ്ടായിരുന്നെങ്കിലും നവജാതശിശുവും പ്രസവിച്ച് കിടക്കുന്ന സ്ത്രീയുമടങ്ങുന്ന വീട്ടിലേക്ക് രാത്രികാലത്ത് ഒരു കൂട്ടം പുരുഷ പൊലീസുകാർ തിരച്ചിൽ നടത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്.
അതേസമയം പരിശോധനയ്ക്ക് ശേഷം പ്രവർത്തകരും പോലീസും തമ്മിൽ വാക്കുതർക്കമുണ്ടായതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സിദ്ദീഖിന്റെ വീട്ടിലെ അലമാരയിലും മറ്റും പരിശോധന നടത്തി. ഇതിനിടെ സിദ്ദീഖിന്റെ ഭാര്യയോടും വനിതാ പോലീസ് ഉദ്യോഗസ്ഥ മോശമായി സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
‘പ്രതിയെ പിടിക്കാൻ വന്നതാണ്, കോടതിയിൽ പോയി പറഞ്ഞോ, നിന്റെ ഭർത്താവ് എന്താണ് പോയത്’, തുടങ്ങിയ രീതിയിലാണ് പോലീസ് ഉദ്യോഗസ്ഥ വീട്ടിലുണ്ടായിരുന്ന സ്ത്രീയോട് പറയുന്നത്. അലമാരയിലുണ്ടായിരുന്ന സ്വർണം മോഷണം പോയെന്ന് തിരച്ചിലിന് പിന്നാലെ പ്രവർത്തകർ പോലീസിനോട് ആരോപിക്കുകയും കേസ് കൊടുക്കാൻ പോലീസ് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്.
ഇതിനിടെ സംഭവത്തിൽ കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ പ്രതികരണവുമായി രംഗത്തെത്തി. സിദ്ദീഖിൻ്റെ വീട്ടിൽ പോലീസ് നരനായാട്ട് നടത്തിയെന്നും പോലീസ് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചെന്നും പ്രവീൺ കുമാർ പറഞ്ഞു. റെയ്ഡിന് എത്തിയ മുഴുവൻ പോലീസുകാർക്ക് നേരെയും നടപടി എടുക്കണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടു.
അതേസമയം വടകര തിരുവള്ളൂരിൽ സിപിഎം, മുസ്ലിം ലീഗ് സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിരുന്നു. മുസ്ലിം ലീഗ് പ്രവർത്തകനായ യൂസഫ്, ഇഖ്ബാൽ ചാത്തം മണ്ണിൽ, സിപിഎം പ്രവർത്തകനായ കൊടക്കാട്ട് ശ്രീജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മേഖലയിൽ സിപിഎം- ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണമുണ്ടായത്.














































