കണ്ണൂർ: മാനേജ്മെന്റിൽ നിന്ന് പ്രതികരണമില്ലെന്നും തീരുമാനമെടുക്കാൻ കഴിയാത്തയാളെ ചർച്ചയ്ക്ക് അയച്ചുവെന്നും വിദ്യാർഥികൾ. റാം സാർ കറുത്തയാളാണെന്നും എങ്ങനെ അയാൾക്ക് കറുത്തയാളെ അധിക്ഷേപിക്കാൻ പറ്റുമെന്നുമാണ് പ്രതിനിധി ചോദിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.
നിതിൻ രാജിന്റെ മരണത്തിൽ മാനേജ്മെന്റുമായി നടത്തിയ ആദ്യഘട്ട ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിദ്യാർഥികൾ. മാനേജ്മെന്റ് ആരാണെന്ന് അറിയില്ല. നിതിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാത്തത് മാനേജ്മെന്റ് പിന്തുണയില്ലാത്തതുകൊണ്ടാണെന്നും വിദ്യാർഥികൾ പറഞ്ഞു. ഡോക്ടർ റാമിനെ പുറത്താക്കുന്നത് മാത്രമല്ല ആവശ്യം. മറ്റാവശ്യങ്ങൾ കൂടി മാനേജ്മെന്റിന് മുമ്പിൽ വെക്കും.
റാം കൂടാതെ മറ്റധ്യാപകരും ജാതി അധിക്ഷേപം നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ കൂടി ശ്രദ്ധയിൽപെടുത്തുമെന്നും വിദ്യാർഥികൾ വ്യക്തമാക്കി. തങ്ങളെ നിരീക്ഷിക്കാൻ മാനേജ്മെന്റ് ആളെ വെച്ചതായും വിദ്യാർഥികൾ ആരോപിച്ചു. തങ്ങളുടെ ഫോട്ടോയും ദൃശ്യങ്ങളും പകർത്തിയെന്നും കരിയർ ഇല്ലാതാക്കുമെന്ന ഭയമുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. ഇന്ന് വൈകീട്ട് മൂന്നുമണിക്ക് മുമ്പ് മാനേജ്മെന്റ് അധികൃതർ നിലപാട് വ്യക്തമാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

















































