ബെംഗളൂരു: കുടകിൽ ട്രക്കിങ്ങിനിടെ കോഴിക്കോട് നാദാപുരം സ്വദേശി ജി.എസ്. ശരണ്യയെ കാണാതായ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബിജെപി. ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കുടക് ജില്ലയിലെ ബിജെപി പ്രാദേശിക ഘടകം പരാതി നൽകി. സംഭവത്തിൽ സംശയങ്ങളുണ്ടെന്നും രാഷ്ട്രീയ സമ്മർദ്ദമില്ലാതെ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും നാപോക്ലു പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
അന്നു നടന്ന സംഭവം കെട്ടിച്ചമച്ചതാണെന്നും രക്ഷാപ്രവർത്തനത്തിന്റെ പേരിൽ സർക്കാരിന് നഷ്ടം വരുത്തിയെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു. അതേസമയം പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ, ശരണ്യയുടെ മൊഴികളും പരാതിയിൽ പറഞ്ഞ കാര്യങ്ങളും പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയോടെ ട്രക്കിങ്ങിനിടെ ശരണ്യയെ കുടകിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ തടിയൻഡമോൾ മലമ്പ്രദേശത്ത് കാണാതായതായി വിവരം ലഭിച്ചത്. തുടർന്ന് തിരച്ചിൽ നടത്തിവന്ന ആദിവാസി യുവാക്കൾ ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ഉൾവനത്തിൽ ഒരു അരുവിക്കുസമീപം പാറയ്ക്കു മുകളിൽ അവശനിലയിൽ ഇരിക്കുന്ന നിലയിലാണ് ശരണ്യയെ കണ്ടെത്തിയത്. ട്രക്കിങ് തുടങ്ങിയ ഇടത്തുനിന്നും ഒരു കിലോമീറ്റർ അകലെയായിരുന്നു ഇത്. വനംവകുപ്പിന്റെ വാഹനത്തിൽ ശരണ്യയെ പുറത്തെത്തിച്ചു.
നാലുദിവസം വെള്ളംമാത്രമേ കുടിച്ചുള്ളൂവെങ്കിലും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാതെയാണ് ശരണ്യ പുറത്തേക്കുവന്നത്. വർഷങ്ങളായുള്ള ട്രക്കിങ് പരിചയം ശരണ്യക്കുണ്ട്. കാട്ടിൽ മൂന്നുരാത്രി എങ്ങനെ കഴിച്ചുകൂട്ടിയെന്നതിന് ശരണ്യയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘അരുവിക്ക് സമീപത്തെ പാറക്കെട്ടിലായിരുന്നു കഴിഞ്ഞത്. ആദ്യത്തെ ദിവസം കുറെ നടന്നതുകൊണ്ട് കുറച്ചുസമയം ഉറങ്ങി. എന്നാൽ, കുറച്ചുകഴിഞ്ഞപ്പോൾ ഉറങ്ങാനായില്ല. മൃഗങ്ങളുടെയും പക്ഷികളുടെയുമെല്ലാം ശബ്ദമുണ്ടായിരുന്നു. കുരങ്ങൻമാരെയും ഒരു പാമ്പിനെയുമല്ലാതെ മറ്റൊന്നിനെയും കണ്ടില്ല. ചെന്നായ്ക്കൾ ഉള്ള ഭാഗമാണെന്നാണറിഞ്ഞത്. ആനകൾ അടുത്തെവിടെയോ ഉണ്ടെന്നതിന്റെ ചൂരുണ്ടായിരുന്നു. രാവിലെ എഴുന്നേറ്റ് നടക്കാമെന്നു കരുതി. എന്നാൽ, രാവിലെയായപ്പോൾ കാൽവേദന ശക്തം. എഴുന്നേറ്റപ്പോൾ വീഴാൻപോയി. ഇതോടെ അവിടെത്തന്നെ കഴിയാൻ തീരുമാനിച്ചു.
തന്നെ കാണാതായി രണ്ടാംദിവസമായതിനാൽ തിരച്ചിലുണ്ടാകുമെന്നും പ്രതീക്ഷിച്ചു. കൈയിലെ വെള്ളം തീർന്നപ്പോൾ അരുവിയിലെ വെള്ളം കുടിച്ചു. ഉച്ചയ്ക്ക് തിരിച്ചുവരാമെന്നതുകൊണ്ട് ഭക്ഷണമൊന്നും കരുതിയിരുന്നില്ല. പിറ്റേദിവസവും നടക്കാൻ തീരുമാനിച്ചെങ്കിലും നല്ല മഴ പെയ്തതോടെ തീരുമാനം മാറ്റി. ബാഗും പുതിയ ക്യാമറയും ഫോണുമെല്ലാം നനഞ്ഞു. നനഞ്ഞതോടെ കാട്ടിലൂടെ നടക്കാനും കഴിയാതായി. രണ്ടു രാത്രികളിൽ തീരെ ഉറങ്ങാനായിട്ടില്ല.
പിന്നീട് ഞായറാഴ്ച രാവിലെയും കാലാവസ്ഥ മോശമായിരുന്നു. 12 മണിയായതോടെ മേഘം തെളിഞ്ഞു. ഇതോടെ മുകളിലേക്ക് കയറാൻ തുടങ്ങി. ആ നടക്കുന്ന വഴിയിലാണ് വൈകീട്ടോടെ തിരച്ചിൽ നടത്തുന്നവരുടെ ശബ്ദംകേട്ടത്. അതോടെ ഞാനും കൂവിവിളിച്ചു. ശബ്ദം അടുത്തടുത്തുവന്നതോടെ പ്രതീക്ഷയായി. ഇപ്പോൾ നിൽക്കുന്ന സ്ഥലത്തുതന്നെ നിൽക്കണമെന്നും നടക്കരുതെന്നും അവർ വിളിച്ചുപറഞ്ഞു. അരുവിയുടെ അരികിലൂടെയാണ് ഞാൻ നടന്നിരുന്നത്. അവർ വന്നത് അരുവിയുടെ അക്കരെനിന്നും. അവർ വളരെ പെട്ടെന്ന് എന്റെ അടുത്തെത്തി. അപ്പോഴേക്കും വൈകീട്ട് നാലുമണിയായി. ആറുമണിയോടെ കാട്ടിൽനിന്ന് പുറത്തേക്കെത്തി’.
















































