ഇപ്പോൾ കോൺഗ്രസിന്റെ MLA മാരുടെ ഫേസ്ബുക്ക് പേജ് നോക്കിയാൽ എല്ലാ പേജിലും അവസാനമായി ഉള്ളത് ഒരു ചിത്രമായിരിക്കും. CMDRF ലേക്ക് ഒരു മാസത്തെ ശമ്പളം സംഭവനയായി നൽകിയ രസീതിയുടെ ഫോട്ടോ. എന്തുകൊണ്ടാണിങ്ങനെ ഒരുപോലെ എല്ലാവരും പോസ്റ്റ് ചെയ്തതെന്നല്ലേ ആലോചിക്കുന്നത്. CPM അണികൾ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയിൽ വലിയൊരു പ്രോപ്പഗാൻഡ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ കുറിപ്പ് ഫേസ്ബുക്കിലും ഇൻസ്റ്റാ ഗ്രാമിലും വാട്സാപ്പിലുമൊക്കെയായി പ്രചരിക്കുകയാണ്. കേരളത്തിലെ ജനപ്രതിനിധികളിൽ കുറച്ചു പേർ വയനാട് ദുരന്ത പുനരധിവാസത്തിലേക്ക് യാതൊരു സംഭാവനയും നൽകിയില്ലെന്നും അങ്ങനെ നൽകാത്തവർ മുഴുവനും കോൺഗ്രസ് പ്രതിനിധികളാണെന്നും ഒക്കെയാണ് ആ കുറിപ്പിൽ പറയുന്നത്. ഈ പ്രചരണം വ്യാപകമാവുകയും താരതമ്യേന മുതിർന്ന CPM നേതാക്കളും പങ്കുവെക്കാൻ തുടങ്ങിയതോടെയുമാണ് കോൺഗ്രസ് MLA മാർ തങ്ങൾ നൽകിയതിന്റെ രസീതുമായി വന്നത്. എല്ലാവരും തന്നെ 2024 ആഗസ്റ്റ് മാസത്തിൽ തന്നെ തുക CMDRF ലേക്ക് കൈമാറിയിരുന്നു എന്നാണ് രസീതുകളിൽ നിന്നും മനസിലാവുന്നത്.
എന്തായാലും കോൺഗ്രസ് MLA മാരെക്കുറിച്ചുള്ള CPM കള്ളപ്രചരണം പൊളിഞ്ഞെങ്കിലും അതോടൊപ്പം മറ്റൊരു സംഭാവനയുടെ വിഷയം ഇപ്പോൾ വിവാദമായിരിക്കുകയാണ്. ഇത്തവണ പ്രതിക്കൂട്ടിൽ പക്ഷേ കോൺഗ്രസ് അല്ല, മറിച്ച് ഈ ആരോപണവുമായി കോൺഗ്രസ് MLA മാരെ അധിക്ഷേപിക്കാൻ മുൻനിരയിൽ ഉണ്ടായിരുന്ന DYFI ആണ്. വയനാട് ദുരന്തത്തെത്തുടർന്ന് ജനങ്ങളിൽ നിന്നും പിരിച്ചും ആക്രി പെറുക്കി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും 20 കോടി രൂപ CMDRF ലേക്ക് നൽകി എന്നായിരുന്നു DYFI പ്രചരിപ്പിച്ചിരുന്നത്. 2025 മാർച്ച് മാസത്തിൽ വലിയൊരു ചടങ്ങ് വച്ച് 20 കോടിയുടെ ചെക്ക് മുഖ്യമന്ത്രിക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ വച്ച് DYFI വയനാട് ദുരന്ത പിരിവിൽ വലിയ തരികിട കാണിച്ചു എന്നാണ് മനസിലാക്കേണ്ടത്. എന്തായാലും ഇതേക്കുറിച്ച് DYFI യുടെ ഔദ്യോഗിക പേജിൽ വന്ന ചില ഫേസ്ബുക്ക് പോസ്റ്റുകൾ മാത്രമാണ് ഇവിടെ പങ്കുവെക്കുന്നത്.
ആദ്യം 2024 നവംബറിൽ DYFI ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കാർഡിൽ പറയുന്നത് 2024 നവംബറിൽ വയനാട് പുനരധിവാസത്തിനായി 20 കോടി 44 ലക്ഷത്തി 63 ആയിരത്തി എണ്ണൂറ്റി ഇരുപത് രൂപ സമാഹരിച്ചു എന്നാണ് പറയുന്നത്. ആകെ 20 കോടി 44 ലക്ഷത്തിനു മേൽ തുക പിരിക്കുകയും ചെയ്തു.

ഇനി ഇത്രയും പിരിഞ്ഞു കിട്ടിയാൽ പിന്നെ അടുത്ത നടപടി എന്താണ്?. മുഖ്യമന്ത്രിയുടെ CMDRF ൽ വയനാടിനായി പ്രത്യേക അക്കൗണ്ട് ആഗസ്റ്റിൽ തന്നെ ആരംഭിച്ചിരുന്നു. അതിലേക്ക് നിക്ഷേപിക്കുക എന്നതാണ് ചെയ്യേണ്ടത്. കോൺഗ്രസ് MLA മാർ 2024 ആഗസ്റ്റിൽ തന്നെ പൈസ സംഭാവനയായി നൽകിയിരുന്നു. മിക്കവാറും എല്ലാ സുമനസുകളും ദുരന്തം നടന്ന് ഏകദേശം രണ്ടോ, മൂന്നോ മാസത്തിനുള്ളിൽ തന്നെ പണം കൈമാറിയിരുന്നു. CMDRF തുക വെബ് സൈറ്റ് പ്രകാരം 773.98 കോടി രൂപ 2025 ജൂലായ് 31 വരെ ലഭിച്ചിട്ടുണ്ട്. അതിനു ശേഷം വെബ് സൈറ്റ് അപ്ഡേറ്റ് ചെയ്യാത്തതാണോ അതോ തുക ആരും നൽകാത്തതാണോ എന്നറിയില്ല, 7 മാസമായി യാതൊരു അപ്ഡേറ്റും ആ വെബ്സൈറ്റിൽ ചെയ്തിട്ടില്ല.
അപ്പോൾ പറഞ്ഞു വന്നത് 2024 ൽ 20 കോടി 44 ലക്ഷം വയനാടിനായി പിരിച്ച ശേഷം DYFI ചെയ്തത് ആ തുക CMDRF ലേക്ക് നൽകുകയായിരുന്നില്ല. സർക്കാരിന്റെ വിമർശകനായ അഖിൽ മാരാരെപ്പോലുള്ളവർ പറഞ്ഞ പോലെ ഇനി DYFI ക്കും CMDRF ന്റെ സുതാര്യത സംബന്ധിച്ച് സംശയമുണ്ടോ എന്നറിയില്ല. എന്തായാലും തുക കൈമാറാതെ കൈയിൽ വെക്കുകയാണ് DYFI ചെയ്തത്. നിസാര തുകയല്ല. 20 കോടിക്കു മുകളിൽ പൈസ. ബാങ്കിൽ ഈ തുക നിക്ഷേപത്തിന് പ്രതിമാസം ഏറ്റവും കുറഞ്ഞത് 10 ലക്ഷത്തിനു മേൽ രൂപ പലിശയായി തന്നെ ലഭിക്കും. ആ തുകയാണ് DYFI സ്വന്തം അക്കൗണ്ടിൽ സൂക്ഷിച്ചത്.
അങ്ങനെ നവംബർ കഴിഞ്ഞു, ഡിസംബർ കഴിഞ്ഞു, 2024 അവസാനിച്ചു, 2025 വന്നു, ജനുവരി കഴിഞ്ഞു, ഫെബ്രുവരി കഴിഞ്ഞു. അവസാനം പൈസ പിരിച്ച് കൈവശം വച്ച് 4 മാസങ്ങൾക്ക് ശേഷം വലിയൊരു ചടങ്ങ് നടത്തി പൈസ മുഖ്യമന്ത്രിക്കു നൽകാൻ തീരുമാനിക്കുകയും മാർച്ച് 24 ന് തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ DYFI നേതാക്കൾ CMDRF ലേക്ക് മുഖ്യമന്ത്രിയുടെ കൈയിൽ നേരിട്ട് തുക കൈമാറുകയും ചെയ്തു. അതേക്കുറിച്ച് DYFI ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചത് ഇങ്ങനെയാണ്. മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി DYFI നിർമിച്ച് നൽകുന്ന 100 വീടുകളുടെ ധാരണ പത്രവും തുകയും DYFI സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
അതായത് DYFI 100 വീടുകൾ നിർമിച്ച് നൽകുകയാണെന്നാണ് പറഞ്ഞത്. എന്നാൽ ചിത്രത്തിൽ കാണുന്നത് CMDRF ലേക്ക് 20 കോടിയുടെ ഒരു ചെക്ക് നൽകുന്നതായാണ്. എന്താണ് സംഭവമെന്ന് കൃത്യമായി ആരും വിശദീകരിച്ചതുമില്ല. എങ്കിലും 2 കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമത്തേത് തുകയാണ്. 20 കോടി 44 ലക്ഷത്തി 63 ആയിരത്തി എണ്ണൂറ്റി 20 രൂപ പിരിച്ചതിൽ 44 ലക്ഷം രൂപ DYFI സ്വന്തമാക്കി. 20 കോടി മാത്രമാണ് നൽകിയത്. 44 ലക്ഷമെന്നത് DYFI യെ സംബന്ധിച്ചിടത്തോളം ചെറിയ തുകയാണെന്ന് വാദിക്കാമെങ്കിലും വയനാടിനു വേണ്ടി പിരിച്ച തുകയിൽ നിന്നും അത്ര തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് ഒരർത്ഥത്തിൽ അടിച്ചു മാറ്റൽ തന്നെയാണ്. അല്ലാതെ CMDRF ൽ റൗണ്ട് തുക മാത്രമേ സ്വീകരിക്കൂ എന്നൊന്നും ഇല്ലല്ലോ. ഇനി രണ്ടാമത്തെ കാര്യം, സർക്കാർ നിയമസഭയിൽ പറഞ്ഞതു പ്രകാരം വീടുകൾ പണിയുന്നത് ഊരാളുങ്കൽ സൊസൈറ്റിയാണ്. ഓരോ വീടിനും 30 ലക്ഷത്തിനു മേൽ ആണ് നിർമ്മാണത്തിനു മാത്രം ചെലവായത്. അങ്ങനെ നോക്കിയാൽ 100 വീടുകൾക്ക് 30 കോടിയിലധികം രൂപ വേണ്ടി വരും, സർക്കാർ പണിത വീടുകളാണെങ്കിൽ. എന്നാൽ DYFI 20 കോടിയാണ് നൽകിയിട്ടുള്ളത്. 65 വീടുകൾ മാത്രമാണ് ആ തുക കൊണ്ട് പണിയുവാൻ കഴിയുന്നത്. അപ്പോൾ 100 വീടുകൾ എന്ന വാദവും തെറ്റുകയാണ്.
എന്തായാലും പിന്നെ DYFI യുടെ ഔദ്യോഗിക പേജിൽ ഈ പിരിവിനെ കുറിച്ചോ, വീടിനെക്കുറിച്ചോ യാതൊരു വിവരവും ഇതുവരെ ഇല്ല. എന്നാൽ സർക്കാർ വീട് കൈമാറിയതിനെതുടർന്ന് അതിൽ CPM ന് മാത്രമാണ് പങ്കെന്നും മറ്റാർക്കും പങ്കില്ല എന്നും വരുത്താനായി CPM സൈബർ വിംഗ് നടത്തിയ പ്രോപ്പഗാൻഡയായിരുന്നു ആദ്യം പറഞ്ഞത്. പ്രോപ്പഗാൻഡ കോൺഗ്രസ് MLA മാർ പൊളിച്ചടുക്കിയതും അതിനു മുമ്പായി സർക്കാർ വീട് കൈമാറുന്നതിനു ഒരു ദിവസം മുമ്പ് മുസ്ലീം ലീഗ് അവർ സ്വന്തമായി നിർമിച്ച 51 വീടുകൾ കൈമാറിയതും CPM സൈബർ കടന്നലുകൾക്ക് വലിയ ക്ഷീണമായി. എന്നാൽ അതിനേക്കാൾ നാണക്കേടായത് DYFI പിരിച്ച പണം എന്തു ചെയ്തു എന്ന ചോദ്യമായിരുന്നു. നമ്മൾ നേരത്തേ കണ്ടത് 2025 മാർച്ച് 24 ന് വലിയ ചടങ്ങിൽ വച്ച് 20 കോടി കൈമാറിയെന്നായിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വിവരം ആ പരിപാടി തന്നെ തട്ടിപ്പായിരുന്നു എന്നാണ്. കാരണം കോൺഗ്രസ് MLA മാർ പൈസ കൈമാറിയതിന്റെ രസീത് പോസ്റ്റ് ചെയ്ത ശേഷം DYFI കൈമാറിയതിന്റെ തെളിവ് ചോദിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്.
2025 മാർച്ച് 24 ന് മുഖ്യമന്ത്രിക്ക് 20 കോടിയുടെ ഒരു പടം കൊടുത്ത് പറ്റിക്കുകയായിരുന്നു DYFI ചെയ്തത്. 2025 മാർച്ച് പോട്ടെ, എപ്രിൽ, മേയ്, ജൂൺ, ജൂലായ, ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ, നവംബർ, ഡിസംബർ ഒക്കെ കഴിഞ്ഞു. 2025 ഉം കഴിഞ്ഞു. അപ്പോഴും പൈസ തങ്ങളുടെ കൈയിലായിരുന്നു എന്നാണ് ഇപ്പോൾ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് 2024 മാർച്ച് 24 ന് പൈസ കൈമാറുന്ന ചടങ്ങ് നടത്തിയെങ്കിലും പണം നൽകിയത് 2026 ജനുവരി 6 നാണെന്നാണ് സനോജ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
സനോജ് ഇപ്പോൾ പറഞ്ഞത് വിശ്വസിക്കാമെങ്കിൽ- എങ്കിൽ എന്ന് പറഞ്ഞത് മനപൂർവ്വമാണ്, അത് പിന്നാലെ പറയാം- 14 മാസത്തോളം 20 കോടി രൂപ DYFI സ്വന്തം അക്കൗണ്ടിൽ വച്ചിരിക്കുകയായിരുന്നു. നേരത്തേ പറഞ്ഞ പോലെ 6 ശതമാനം പലിശ മാത്രം കണക്കാക്കിയാൽ ഒന്നരകോടിയിലേറെ രൂപ വരും, അതോടൊപ്പം പിരിച്ച ശേഷം സംഭാവന നൽകാതെ സ്വന്തമാക്കി വച്ച 44 ലക്ഷവും ചേർത്താൽ വയനാട് പിരിവിൽ 2 കോടിയാണ് DYFI എന്ന സംഘടന ലാഭമുണ്ടാക്കിയത്. ഈ പറഞ്ഞത് 2026 ജനുവരിയിൽ പൈസ കൈമാറിയിട്ടുണ്ടെങ്കിൽ മാത്രമാണ്. എന്നാൽ CMDRF വഴിയല്ലാതെ ഉള്ള സംഭാവനകളുടെ കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നതിൽ ഇപ്പോഴും DYFI യുടെ 20 കോടി സർക്കാർ വരവ് വച്ചിട്ടില്ല. ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം മേപ്പാടി ഉരുൾപൊട്ടലിനായി ഇതുവരെ നേരിട്ട് കിട്ടിയിരിക്കുന്ന സംഭാവന 49 കോടി 29 ലക്ഷം രൂപയാണ്. IDBI ബാങ്ക് 15 കോടി, ബജാജ് ഫിനാൻസ് 20 കോടി, രാജീവ് ചന്ദ്രശേഖറിന്റെ ജൂപ്പിറ്റർ നെറ്റ് വർക്ക് 7 ലക്ഷം, NTPL പത്ത് കോടി, കെയർ ഫോർ മുംബായ് എന്ന സ്ഥാപനം 23 ലക്ഷം പിന്നെ പലിശ ഇനത്തിൽ 12.8 ലക്ഷം രൂപയും ആണ് 2026 ഫെബ്രുവരി 28 വരെ ആകെ വരവ്. അപ്പോൾ DYFI യുടെ പൈസ എവിടെ ?
CMDRF ലും ഇല്ല, വയനാട് മേപ്പാടി ഉരുൾപൊട്ടൽ CSR ഫണ്ടിലും ഇല്ല. ഇതുവരെ പറഞ്ഞതും മുഖ്യമന്ത്രിയെ വരെ വച്ച് പരിപാടി നടത്തിയിട്ട് പണം നൽകാതിരുന്നതും ഒക്കെ നോക്കുമ്പോൾ DYFI കൃത്യമായി മറുപടി പറഞ്ഞേ മതിയാവൂ. കാരണം ഇത് ജനങ്ങൾ ദുരന്തത്തിൽ പെട്ടവർക്ക് നൽകിയ സഹായമാണ്. അതിൽ 2 കോടി അടിച്ചു മാറ്റിയത് മറന്നാലും മുഖ്യമന്ത്രിക്ക് നൽകിയ 20 കോടി എന്തായാലും വ്യക്തമാക്കിയേ മതിയാവൂ.
ഇങ്ങനെ തരികിട കാണിച്ചവരാണ് മറ്റുള്ളവരെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതെന്നതാണ് ഏറ്റവും രസകരം. അല്ലെങ്കിലും അവനവൻ ചെയ്യുന്ന തരികിടകൾ മറ്റുള്ളവരുടെ മേൽ ആരോപിക്കുക എന്നതാണ് ഇടതു നേതാക്കൾ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. പച്ച നുണ യാതൊരു ഉളുപ്പും ഇല്ലാതെ നിരന്തരം പറഞ്ഞിട്ട് മറ്റുള്ളവരെ നുണയാ എന്ന് വിളിക്കുകയാണല്ലോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.
DYFI യുടെ ഔദ്യോഗിക പേജിൽ വന്ന ഒരു പോസ്റ്റ് കൂടി…
2025 സെപ്തംബർ 16 ന് പോസ്റ്റ് ചെയ്തതാണ് ഇത്. ഒരു പ്രതിഷേധ മാർച്ചാണ്. ചിത്രവും പേജിലുണ്ട്. അവരുടെ വാക്കുകൾ തന്നെ നോക്കാം. വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ വീട് വച്ച് നൽകും എന്ന വാഗ്ദാനവുമായി കൊല്ലം ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൊതു സമൂഹത്തിൽ നിന്നും പണപ്പിരിവ് നടത്തിയ ശേഷം ദുരന്തബാധിതർക്ക് പണം നൽകാത്ത നടപടിക്കെതിരെ DYFI കരുനാഗപ്പിള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പാട് പഞ്ചായത്ത് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണ്ണയും DYFI സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു ഉദ്ഘാടനം ചെയ്തു.
എങ്ങനെയുണ്ട്, നാട്ടുകാരിൽ നിന്നും 20 കോടി വാങ്ങി സ്വന്തം അക്കൗണ്ടിൽ വച്ചിരിക്കുമ്പോഴാണ് ഈ പ്രതിഷേധ നാടകം നടത്തിയിരിക്കുന്നത്. കുരനാഗപ്പിള്ളി ബ്ലോക്ക് കമ്മിറ്റിക്ക് ചിലപ്പോൾ പിരിച്ച പണം സംസ്ഥാന കമ്മിറ്റി അമുക്കിയ കാര്യം അറിയാതെ ആയിരിക്കും ആവേശത്തോടെ പ്രതിഷേധത്തിന് മുഷ്ടിചുരുട്ടിയത്. എന്നാൽ ഉദ്ഘാടനം ചെയ്ത സംസ്ഥാന ട്രഷറർക്ക് ആ കാര്യം അറിയാതെ വരില്ലല്ലോ. പ്രസിഡന്റും സെക്രട്ടറിയും അറിയില്ലെങ്കിലും സാമ്പത്തിക കാര്യം കൃത്യമായി അറിയേണ്ട ആളാണ് സംസ്ഥാന ട്രഷറർ. ആ പുള്ളിയാണ് സ്വന്തമായി ഇതേ ആവശ്യത്തിന് പിരിച്ച 20 കോടി ദുരന്ത ബാധിതർക്ക് നൽകാതെ അതേ കാര്യം പറഞ്ഞ് ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടത്തുന്ന പ്രതിഷേധം ഉദ്ഘാടനം നടത്തുന്നത്. ഉളുപ്പ് ഉണ്ടോ എന്ന് ചോദിക്കാൻ പോലും വയ്യാത്ത അവസ്ഥയാണ് സഖാക്കളേ. നല്ല നമസ്കാരം എന്ന് മാത്രം പറയുന്നു.
മുംബൈ: 15 റൺസെത്തി നിൽക്കെ ഇംഗ്ലണ്ട് കൈവിട്ട ആ പന്ത് പിന്നീട് ഇംഗ്ലണ്ടിലെത്തുന്നത് 14-ാം ഓവറിൽ. അപ്പോഴേക്കും മലയാളി താരം സഞ്ജു അടിച്ചുകൂട്ടിയത് 89 റൺസ്… ഒരിക്കൽ കൂടി സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുംതൂണായപ്പോൾ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്‌കോർ. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 253 റൺസെടുത്തു. സഞ്ജു സാംസൺ, ശിവം ദുബെ, ഇഷാൻ കിഷൻ, തിലക്, പാണ്ഡ്യ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി പിന്നിട്ട സഞ്ജുവിന്റെ തകർപ്പൻ പ്രകടനമായിരുന്നു പുറത്തെടുത്തത്. 42 പന്തുകൾ നേരിട്ട സഞ്ജു ഏഴ് സിക്‌സും എട്ട് ഫോറുമടക്കം 89 റൺസെടുത്താണ് മടങ്ങിയത്. സഞ്ജു പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്‌കോർ 160-ൽ എത്തിയിരുന്നു.
പിന്നീട് തകർത്തടിച്ച ശിവം ദുബെ, 25 പന്തിൽ നിന്ന് നാല് സിക്‌സും ഒരു ഫോറുമടക്കം 43 റൺസെടുത്ത് ശേഷം റണ്ണൗട്ടാകുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ജോഫ്ര ആർച്ചറെ ഫോറും സിക്‌സുമടിച്ചാണ് സഞ്ജു വരവേറ്റത്ത്. എന്നാൽ രണ്ടാം ഓവറിൽ അഭിഷേക് ശർമയുടെ (9) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. ഇതിനിടെ സഞ്ജുവിന്റെ സ്കോർ 15 നിൽകവെ ക്യാച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബ്രൂക്ക് കളഞ്ഞുകുളിച്ചതോടെ സഞ്ജു കൂടുതൽ അപകടകാരിയായി. പലപ്പോഴും സഞ്ജുവിനെ വീഴ്ത്തിയ ആർച്ചറെ തുടരെത്തുടരെ അതിർത്തികടത്തിയതോടെ ആർച്ചറെ ഇംഗ്ലണ്ട് ക്യാപ്റ്റൻ തിരികെ വിളിക്കുകയായിരുന്നു. പിന്നീട് 19-ാം ഓവറിലാണ് ആർച്ചർ പന്ത് കയ്യിലെടുത്തത്. ഇംഗ്ലണ്ട് നിരയിൽ ടീം ഇന്ത്യയിൽ നിന്ന് ഏറ്റവും അടി ഏറ്റുവാങ്ങിയതും ആർച്ചർ തന്നെയാണ്. ആർച്ചറിന്റെ ഓവറുകളിൽ 61 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇതിനിടെ ഒരു വിക്കറ്റും സ്വന്തമാക്കി. തൊട്ടുപിന്നിലുള്ളത് സാം കരണാണ്. 53 മൂന്ന് റൺസാണ് സാം വിട്ടു നൽകിയത്.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 9 റൺസെടുത്ത് അഭിഷേക് പുറത്തായതോടെ രണ്ടാം വിക്കറ്റിൽ സഞ്ജുവും ഇഷാൻ കിഷനും ചേർന്നു ബൗണ്ടറികളുടെ പൂരപ്പറമ്പ് തീർത്തു. പവർപ്ലേയിൽ ഇന്ത്യ 67 റൺസുമടിച്ചു. തുടർന്നു ഇരുവരും 45 പന്തിൽ നിന്ന് 97 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 18 പന്തിൽ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 39 റൺസെടുത്ത ഇഷാനെ പുറത്താക്കി ആദിൽ റഷീദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
എന്നാൽ പിന്നീടെത്തിയ ശിവം ദുബെയെ കൂട്ടുപിടിച്ച് സഞ്ജു അടി തുടർന്നു. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സഞ്ജുവിനെ 14-ാം ഓവറിൽ വിൽ ജാക്ക്‌സ് വീഴ്ത്തി. ഒരു സിക്‌സറിനുള്ള ശ്രമം ഫിൽ സാൾട്ടിന്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 22 പന്തിൽ നിന്ന് 43 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു. പിന്നീടെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് 11 റൺസെടുക്കാനേ സാധിച്ചുള്ളൂ.
പിന്നീട് ഹർദിക്കും ദുബെയും ചേർന്ന് ഇന്ത്യൻ സ്കോർ മുന്നോട്ട് നീക്കിയെങ്കിലും 18-ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുമായുള്ള ധാരണപ്പിശകിൽ ദുബെ റണ്ണൗട്ടാകുകയും ചെയ്തു. പിന്നാലെ ഏഴു പന്തിൽ 21 റൺസടിച്ച തിലക് വർമയും 12 പന്തിൽ 27 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും ചേർന്ന് സ്‌കോർ 250 കടത്തി.
ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ– ഫിൽ സോൾട്ട്, ജോസ് ബട്‍ലർ (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെതൽ, ടോം ബാന്റൻ,സാം കറൻ, വിൽ ജാക്സ്, റെഹാൻ അഹമ്മദ്, ലിയാം ഡോസൻ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്.














































