തിരുവനന്തപുരം: തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് മത്സരിക്കാനുറച്ച് എൽഡിഎഫും യുഡിഎഫും. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. പുന്നക്കാമുഗൾ കൗൺസിലർ ആർപി ശിവജി ആയിരിക്കും സിപിഎം സ്ഥാനാർത്ഥി. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥിയെ 24 ന് ചേരുന്ന കൗൺസിലർമാരുടെ യോഗത്തിൽ തീരുമാനിക്കും.
അതേസമയം, നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേക്കെത്തുന്നത്. വലിയ ആവേശത്തോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. എന്നാൽ തലസ്ഥാനത്തെ മേയർ ആരായിരിക്കുമെന്നതിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. പ്രതിപക്ഷത്തിരിക്കുമെന്ന് എൽഡിഎഫും യുഡിഎഫും വ്യക്തമാക്കിയിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഘോഷയാത്രയായാണ് ബിജെപി അംഗങ്ങൾ കോർപറേഷനിലേക്ക് എത്തിയത്. അതേസമയം ഭൂരിപക്ഷത്തിന് ഒരു സീറ്റിൻറെ കുറവ് കാര്യമാക്കുന്നില്ലെന്നും മേയർ പ്രഖ്യാപനത്തിലെ സസ്പെൻസ് അങ്ങനെ നിലനിൽക്കട്ടെ എന്നും നേതാക്കൾ പറഞ്ഞു. 26നാണ് മേയർ തെരഞ്ഞെടുപ്പ്. ബിജെപിയിൽ ആർ ശ്രീലേഖയോ വിവി രാജേഷോ അതോ അപ്രതീക്ഷിത മേയർ വരുമോ എന്നും തീരുമാനമായിട്ടില്ല.
അതേസമയം സ്വതന്ത്ര സ്ഥാനാർത്ഥി മരിച്ച വിഴിഞ്ഞത്ത് ജനുവരി പന്ത്രണ്ടിനാണ് തെരഞ്ഞെടുപ്പ്. മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണ്ണായകമായ ഒരു സീറ്റിൽ 9 സ്ഥാനാർഥികൾ ഇതുവരെ മാത്രം പത്രിക നൽകിയിട്ടുണ്ട്.

















































