തൃശൂർ: മയക്കുമരുന്ന് കടത്തിലൂടെ യുവതിയും യുവതിയും അനധികൃതമായി സമ്പാദിച്ച 37,78,000 രൂപയിലധികം മതിപ്പുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്. വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ തളിക്കുളം കൈതക്കൽവെച്ച് 31.330 ഗ്രാം മെത്താഫിറ്റമിനുമായി പിടിയിലായ എടത്തിരുത്തി സ്വദേശി കൊല്ലാറ വീട്ടിൽ അഖിൽ (31), പെരിഞ്ഞനം സ്വദേശിനി കള്ളിപറമ്പിൽ വീട്ടിൽ ഫസീല (33) എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക.
കൃത്യമായ ജോലിയില്ലാത്ത ഇരുവരേയും 31.330 ഗ്രാം മെത്താഫിറ്റമിനുമായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയിരുന്നു. പ്രതികൾക്കെതിരേ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളായ അഖിലിനും ഫസീലയ്ക്കും സ്ഥിരമായ വരുമാന മാർഗങ്ങളൊന്നുമില്ലെന്നും ഇവർ ലഹരിമരുന്നുകളുടെ നിയമവിരുദ്ധമായ കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതായും ലഹരിമരുന്ന് കടത്തിലൂടെ ലഭിച്ച അനധികൃത വരുമാനം ഉപയോഗിച്ച് സ്ഥാവര ജംഗമ സ്വത്തുക്കൾ സമ്പാദിച്ചതായും കണ്ടെത്തി.
ഇതേത്തുടർന്നാണ് അഖിലിന്റെ എടത്തിരുത്തിയിലുള്ള ബാങ്ക് അക്കൗണ്ടിലെ 1,94,718 രൂപ, 24 ലക്ഷം വിലയുള്ള ജെ.സി.ബി., 6.5 ലക്ഷം രൂപയുടെ കാർ, എടത്തിരുത്തി വില്ലേജിലെ 5,32,500 രൂപ വിലമതിക്കുന്ന 8.30 സെന്റ് ഭൂമി, ഫസീലയുടെ ബാങ്ക് അക്കൗണ്ടിലെ 899 രൂപ എന്നിവയുൾപ്പെടെ ആകെ 37,78,117 രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി സ്വീകരിക്കുന്നതിനായി ചെന്നൈയിലുള്ള കോംപിറ്റന്റ് അതോറിറ്റിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പിന്നാലെ സ്വത്തു വകകൾ കണ്ടുകെട്ടുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഡി.സി.ബി. ഡിവൈ.എസ്.പി. ഉല്ലാസ് കുമാർ എം., വലപ്പാട് എസ്.എച്ച്.ഒ. അനിൽകുമാർ, ജി.എ.എസ്.ഐ. സൈഫുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്.
















































