തിരുവനന്തപുരം: കോർപറേഷനിലെ ബിജെപിയുടെ മേയർ ചർച്ചകൾ ഇനി ഡൽഹിയിൽ. ഇതിനായി പാർട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇന്നോ നാളെയോ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് സൂചന. ഇനി സംസ്ഥാന പ്രസിഡന്റ് മടങ്ങിയെത്തിയ ശേഷമാകും സംസ്ഥാനത്തെ തുടർന്നുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുക. എന്നാൽ, തിരഞ്ഞെടുപ്പ് അവലോകനത്തിനായി മണ്ഡലം ഭാരവാഹികൾ വരെയുള്ളവരുടെ യോഗവും ജില്ലാ കോർ കമ്മിറ്റിയും ഇന്ന് ചേരും.
നിലവിൽ മേയർ സ്ഥാനത്തേക്കു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. എന്നാൽ കേന്ദ്ര നേതൃത്വത്തിനു മുന്നിൽ ആർഎസ്എസ് സമർപ്പിച്ചിട്ടുള്ള പേരുകൾ കൂടി പരിശോധിച്ച ശേഷം ഒരു പേര് അന്തിമമായി നിർദേശിക്കാനാണ് സാധ്യത. മേയർ സ്ഥാനത്തേക്ക് ഒരു സർപ്രൈസ് സ്ഥാനാർഥി പാർട്ടി പ്രതിനിധിയായി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മുൻ കൗൺസിലുകളിൽ അംഗങ്ങളായ ഒട്ടേറെ പേർ നിലവിലെ കൗൺസിലിലും അംഗങ്ങളാണ്. പരിചയ സമ്പത്ത് മാനദണ്ഡമാക്കിയാൽ ഇവരിൽ മിക്കവർക്കും സ്ഥിരസമിതി അധ്യക്ഷ സ്ഥാനങ്ങൾ ലഭിക്കും.
എൽഡിഎഫ്, യുഡിഎഫ് കക്ഷികൾക്ക് സ്ഥിരസമിതി അധ്യക്ഷ സ്ഥാനം നൽകേണ്ട എന്ന നിലപാട് എടുത്തിട്ടുള്ളതിനാലും മിക്കവരും യുവാക്കൾ ആണെന്നതിനാലും ഭൂരിഭാഗം പേർക്കും അവസരം ലഭിക്കും. പുതുമുഖങ്ങൾക്ക് അവസരം നൽകിയുള്ള സിപിഎം പരീക്ഷണം പാളിയത് മുന്നിലുള്ളതിനാൽ പരിചയ സമ്പന്നർക്ക് തന്നെയാകും ബിജെപി മുൻഗണന നൽകുകയെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
















































