ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയബന്ധം എതിർത്തതിന് മകളും സുഹൃത്തുക്കളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി. സൗത്ത് ബെംഗളൂരുവിലെ ഉത്തരഹള്ളിയിൽ 35കാരിയായ നേത്രാവതിയാണ് മരിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ നേത്രാവതി മകൾക്കൊപ്പമാണ് താമസിക്കുന്നത്. പെൺകുട്ടിയും 4 ആൺ സുഹൃത്തുക്കളും ചേർന്നാണ് നേത്രാവതിയെ കൊലപ്പെടുത്തിയത്. പ്രതികളെല്ലാവരും പ്രായപൂർത്തിയാകാത്തവരാണ്. ഇതിൽ ഒരു ഏഴാംക്ലാസുകാരനും കൂട്ടത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവം ഇങ്ങനെ- നേത്രാവതിയുടെ മകൾ ബന്ധുവിന്റെ മകന്റെ സുഹൃത്തായ 17കാരനുമായി പ്രണയത്തിലായിരുന്നു. കാമുകനും സുഹൃത്തുക്കളും പലപ്പോഴും പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഇതറിഞ്ഞ നേത്രാവതി മകളുടെ കാമുകനെ വഴക്കുപറയുകയും ഇനി വീട്ടിൽ വരരുതെന്ന് പറയുകയും ചെയ്തു. എന്നാൽ ഒക്ടോബർ 24ന്, പെൺകുട്ടി സമീപത്തെ മാളിൽ വച്ച് കാമുകനെയും സുഹൃത്തുക്കളെയും കാണുകയും എല്ലാവരെയും വീട്ടിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു. അമ്മ മദ്യപിച്ച് നേരത്തെ ഉറങ്ങുമെന്നും ആ സമയത്ത് എത്തിയാൽ മതിയെന്നുമാണ് സുഹൃത്തുക്കളോട് പറഞ്ഞത്. ഇതു പ്രകാരം അടുത്ത ദിവസം രാത്രി 9 മണിയോടെ കാമുകനും സുഹൃത്തുക്കളും വീട്ടിലെത്തി.
പക്ഷെ ഈ സമയം ഉണർന്ന നേത്രാവതി ഇവരെ കാണുകയും മകളുടെ കാമുകനെ ശകാരിച്ച്, പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നേത്രാവതിയെ മകളുടെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തുണി ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കൊലപാതകം ആത്മഹത്യയാക്കി മാറ്റാനായി നേത്രാവതിയുടെ മൃതദേഹം മുറിയിലെ ഫാനിൽ കെട്ടിത്തൂക്കി. പിന്നാലെ പെൺകുട്ടി കാമുകനൊപ്പം ഓടി രക്ഷപ്പെട്ടു.
ഇതിനിടെ ജോലി ആവശ്യത്തിനായി ബെംഗളൂരുവിലായിരുന്ന നേത്രാവതിയുടെ പങ്കാളി ഇവരെ കാണാനായി വീട്ടിലെത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുന്നതു കണ്ടു. ഫോണിലും കിട്ടിയില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും നേത്രാവതിയെ കാണാതായതോടെ ബന്ധുവായ അനിത നേത്രാവതിയുടെ പങ്കാളിയെ വിളിച്ചു. ഈ സമയത്താണ് നേത്രാവതി തനിക്കൊപ്പമില്ലെന്നും വീട് പൂട്ടിക്കിടന്നതിനാൽ താൻ തിരികെ പോന്നുവെന്നും യുവാവ് പറഞ്ഞത്. സംശയം തോന്നിയ ഇരുവരും നേത്രാവതിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുറിയ്ക്കുള്ളിൽ തൂങ്ങിയ നിലയിൽ നേത്രാവതിയെ കണ്ടത്. ഇതോടെ മകൾ കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ ദുഃഖത്തിൽ നേത്രാവതി ആത്മഹത്യ ചെയ്തെന്നായിരുന്നു ബന്ധുക്കൾ ആദ്യം കരുതിയത്.
ഒക്ടോബർ 29ന് നേത്രാവതിയുടെ മകളെ കാണാനില്ലെന്ന് പെോലീസിൽ പരാതിയും നൽകി. എന്നാൽ പെൺകുട്ടി തന്റെ മുത്തശ്ശിയുടെ വീട്ടിലേക്കു പോയിരുന്നു. സംശയം തോന്നിയതോടെ വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി കൊലപാതക വിവരം പറഞ്ഞത്. പിന്നാലെ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റംസമ്മതിച്ചു. ആദ്യം ഡയറി ഫാം നടത്തിയിരുന്ന നേത്രാവതി ഇപ്പോൾ സ്റ്റിച്ചിങ് യൂണിറ്റ് നടത്തിവരികയായിരുന്നു.
















































