മംഗളൂരു: ടാക്‌സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയവും അധിക്ഷേപകരവുമായ പരാമര്‍ശം നടത്തിയ മലയാളം സിനിമാ നടന്‍ ജയകൃഷ്ണന്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്. മംഗളൂരുവിലെ ഉര്‍വ പൊലിസാണ് ജയകൃഷ്ണന്‍, സന്തോഷ് എബ്രഹാം, വിമല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഒക്ടോബര്‍ ഒന്‍പതിന് രാത്രിയായിരുന്നു സംഭവം. ഉബര്‍, റാപ്പിഡോ ക്യാപ്റ്റന്‍ ആപ്പുകള്‍ വഴി ഇവര്‍ ടാക്സി ബുക്ക് ചെയ്തു.
മംഗളൂരുവിലെ ബെജായ് ന്യൂ റോഡാണ് പിക്ക് അപ്പിനായി നല്‍കിയത്. ടാക്സി ഡ്രൈവറായ അഹമദ് ഷഫീഖ് ആപ്പിലൂടെ അവരോട് പിക്ക് അപ്പ് ലൊക്കേഷന്‍ സ്ഥിരീകരിച്ചു. തുടര്‍ന്നുള്ള സംഭാഷത്തിനിടയില്‍ പ്രതികള്‍ അഹമദ് ഷഫീഖിനെ മുസ്‌ലിം തീവ്രവാദിയെന്നും ഭീകരവാദിയെന്നും വിളിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹിന്ദിയിൽ മുസ്‌ലിം ഭീകരവാദിയെന്ന് വിളിച്ചുവെന്നും മലയാളത്തില്‍ വീട്ടുകാര്‍ക്കെതിരെയും തെറിവിളിച്ചുവെന്നും അഹമ്മദ് ഷഫീഖ് പരാതിയില്‍ പറഞ്ഞു.
അഹമ്മദ് ഷഫീഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ഉര്‍വ പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 103/2025 പ്രകാരം ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 352, 353(2) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.