കണ്ണൂർ: ജില്ലാപഞ്ചായത്ത് മുൻ അധ്യക്ഷ പിപി ദിവ്യയുടെ ബെനാമി ഇടപാടുകളും അഴിമതികളും സംബന്ധിച്ച കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിൽ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് അനുമതി തേടിയതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. വിജിലൻസ് അന്വേഷണം അട്ടിമറിക്കുന്നത് ചൂണ്ടിക്കാട്ടി മുഹമ്മദ് ഷമ്മാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പരാതിയിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയിക്കാൻ ഹൈക്കോടതി നേരത്തെ വിജിലൻസിനോട് ആവശ്യപ്പെട്ടിരുന്നു.
ചൊവ്വാഴ്ച ഹർജി വീണ്ടും പരിഗണിക്കവേയാണ് സർക്കാരിനോടു അനുമതി തേടിയതായി വിജിലൻസ് കോടതിയിൽ മറുപടി പറഞ്ഞത്. പിപി ദിവ്യക്കെതിരെ 17(A) പ്രകാരം തുടർനടപടിക്ക് സർക്കാരിനോട് അനുമതി തേടിയതായി വിജിലൻസ് അറിയിച്ചു. തുടർനടപടിക്കായുള്ള അനുമതി അപേക്ഷയിലെ പുരോഗതി അറിയിക്കാൻ ആവശ്യപ്പെട്ട കോടതി ഹർജി അടുത്ത മാസം 18-ന് വീണ്ടും പരിഗണിക്കും.