അക്ര: യുദ്ധത്തിൻറെ കാലഘട്ടമല്ല ഇതെന്ന നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ സംഘർഷങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ആഫ്രിക്കൻ രാജ്യമായ ഘാന പ്രസിഡൻറ് ജോൺ മഹാമയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഭീകരവാദം ചെറുക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഘാനയുമായി ഭീകരവാദം നേരിടുന്നതിൽ സഹകരിച്ച് പ്രവർത്തിക്കും. പരസ്പര സഹകരണം ശക്തമാക്കാനുള്ള നാലു കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വച്ചു. പ്രധാനമന്ത്രി മോദി ഘാന പാർലമെൻറിനെയും അഭിസംബോധന ചെയ്യുന്നുണ്ട്. ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി ഇന്ന് കാണും. ഇന്നലെ ഘാനയുടെ തലസ്ഥാനമായ അക്രയിലെത്തിയ നരേന്ദ്ര മോദിയെ പ്രസിഡൻറ് ജോൺ ദ്രമണി മഹാമ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചിരുന്നു. ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകിയും രാജ്യം മോദിയെ ആദരിച്ചു. ഇതോടെ പ്രധാനമന്ത്രിക്ക് ലഭിച്ച അന്താരാഷ്‌ട്ര അവാർഡുകളുടെ എണ്ണം 24 എണ്ണമായി. ഈ മഹത്തായ ബഹുമതിക്ക് പ്രധാനമന്ത്രി മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തു.
30 വർഷത്തിനിടയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ഘാന സന്ദർശനമാണിത്. ഘാന സന്ദർശനത്തിനു ശേഷം ഇന്ത്യൻ സമയം വൈകിട്ട് ആറിന് മോദി ട്രിനിഡാഡ് ആൻറ് ടൊബാഗോയിലേക്ക് തിരിക്കും. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ 2025 ൽ ഇന്ത്യൻ കുടിയേറ്റക്കാരുടെ 180-ാം വാർഷികം ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സന്ദർശനം. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്താൻ മോദിയുടെ സന്ദർശനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
മോദിയുടെ വിദേശ സന്ദർശനത്തിൻറെ വിശദാംശങ്ങൾ
10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനമാണ് നടക്കുന്നത്. 8 ദിവസത്തെ സന്ദർശനത്തിൽ പ്രധാനമന്ത്രി ആദ്യമെത്തിയത് ഘാനയിലാണ്. ഇന്ന് തന്നെ ട്രിനിഡാഡ് അൻറ് ടൊബാഗോയിലെത്തുന്ന മോദി, അർജൻറീനയും സന്ദർശിച്ച ശേഷം ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിൽ എത്തും. പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്നതാകണം ബ്രിക്സ് സംയുക്ത പ്രഖ്യാപനം എന്ന നിർദ്ദേശം ഇന്ത്യ മുന്നോട്ടു വച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിനെതിരെ കർശന നയം വേണം എന്ന നിലപാട് പ്രധാനമന്ത്രി ഉച്ചകോടിയിൽ അറിയിക്കും. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങും. റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ബ്രസീലിൽ നിന്ന് മടങ്ങുമ്പോൾ നമീബിയയിലും മോദി സന്ദർശനം നടത്തും. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള നടപടികൾ ഉച്ചകോടിയിൽ ചർച്ചയാകും. ആഗോള രാഷ്ട്രീയ സാഹചര്യം, കാലാവസ്ഥാ ധനസഹായം, മാരക രോഗങ്ങൾക്കെതിരായ പോരാട്ടത്തിലെ സഹകരണം എന്നിവയെക്കുറിച്ചുള്ള ചർച്ചകളും ബ്രിക്സ് ഉച്ചകോടിയിൽ നടക്കും. ബ്രസീലിൽ നിന്ന് മടങ്ങുമ്പോൾ നമീബിയയിലും മോദി സന്ദർശനം നടത്തും. ട്രിനിഡാഡ് ആൻഡ് ടൊബാഗോ, നമീബിയ എന്നിവിടങ്ങളിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്.