ന്യൂഡൽഹി: ‘സർബത്ത് ജിഹാദ്’ വിവാദത്തിൽ യോഗാചാര്യൻ ബാബാ രാംദേവിനെതിരേ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി. ബാബാ രാംദേവ് ആരുടെയും നിയന്ത്രണത്തിലല്ലെന്നും അദ്ദേഹം അദ്ദേഹത്തിന്റെ സ്വന്തം ലോകത്താണ് ജീവിക്കുന്നതെന്നും ജസ്റ്റിസ് അമിത് ബൻസാൽ പറഞ്ഞു. കൂടാതെ ബാബാ രാംദേവിനെതിരേ കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹത്തെ കോടതിയിലേക്ക് വിളിപ്പിക്കുമെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. കോടതിയുടെ മുൻ ഉത്തരവ് ലംഘിച്ച് ഹംദാർദിന്റെ സർബത്ത് ഉത്പന്നമായ ‘റൂഹ് അഫ്സ’യെ ലക്ഷ്യമിട്ട് ബാബാ രാംദേവ് വീണ്ടും വീഡിയോ പുറത്തിറക്കിയതോടെയാണ് കോടതി നിലപാട് കടുപ്പിച്ചത്.
കഴിഞ്ഞ ഏപ്രിൽ 22-നുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബാബാ രാംദേവിന്റെ പുതിയ വീഡിയോ കോടതിയ ലക്ഷ്യമാണെന്നായിരുന്നു ഡൽഹി ഹൈക്കോടതി ജസ്റ്റിസ് അമിത് ബൻസാലിന്റെ നിരീക്ഷണം. പതഞ്ജലിയുടെ റോസ് സർബത്തിന്റെ പരസ്യത്തിന്റെ ഭാഗമായാണ് ബാബാ രാംദേവ് സമാന ഉത്പന്നമായ ‘റൂഹ് അഫ്സ’ സർബത്തിനെ ലക്ഷ്യമിട്ട് ചില പരാമർശങ്ങൾ നടത്തിയത്. ഇത് പിന്നീട് വിവാദമാകുകയും ‘റൂഹ് അഫ്സ’യുടെ ഉത്പാദകരായ ഹംദാർദ് നാഷണൽ ഫൗണ്ടേഷൻ(ഇന്ത്യ) കോടതിയെ സമീപിക്കുകയും ചെയ്തു.
ബാബ രാംദേവിന്റെ പരാമർശം ഇങ്ങനെ- നിങ്ങൾ ആ സർബത്ത് കുടിക്കുകയാണെങ്കിൽ അവർ മദ്രസകളും പള്ളികളും പണിയും പക്ഷേ, നിങ്ങൾ ഈ സർബത്ത് (പതഞ്ജലി റോസ് സർബത്ത്) കുടിക്കുകയാണെങ്കിൽ അതുകൊണ്ട് ഗുരുകുലങ്ങൾ നിർമിക്കും. ആചാര്യകുലം വികസിപ്പിക്കും. കൂടാതെ ലവ് ജിഹാദിനെ പോലെ ഇത് ഒരുതരം സർബത്ത് ജിഹാദ് ആണെന്നും സർബത്ത് ജിഹാദിൽനിന്ന് നിങ്ങൾ സംരക്ഷിക്കപ്പെടാൻ ഈ സന്ദേശം എല്ലാവരിലേക്കും എത്തണമെന്നും ബാബാ രാംദേവ് വീഡിയോയിൽ പറഞ്ഞിരുന്നു.
‘സർബത്ത് ജിഹാദ്’ വീഡിയോ വിവാദമായതോടെ ‘റൂഹ് അഫ്സ’യുടെ നിർമാതാക്കളായ ഹംദാർദ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ബാബാ രാംദേവിന്റെ വീഡിയോ തങ്ങളുടെ ഉത്പന്നത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഇത് നീക്കം ചെയ്യണമെന്നുമായിരുന്നു കമ്പനിയുടെ ആവശ്യം. മുതിർന്ന അഭിഭാഷകനായ മുകുൾ റോഹ്ത്തഗിയാണ് ഹംദാർദിന് വേണ്ടി കോടതിയിൽ ഹാജരായത്.
ബാബാ രാംദേവിന്റെ പരാമർശങ്ങൾ ‘റൂഹ് അഫ്സ’ എന്ന ഉത്പന്നത്തെ അപമാനിച്ചു എന്നതിനപ്പുറം സാമുദായികമായ ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. സർബത്ത് ജിഹാദ് പോലെയുള്ള രാംദേവിന്റെ പരാമർശങ്ങൾ വിദ്വേഷപ്രസംഗത്തിന് തുല്യമാണെന്നും അദ്ദേഹം വാദിച്ചു. തുടർന്നാണ് ബാബാ രാംദേവിന്റെ പരാമർശങ്ങൾ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. ബാബാ രാംദേവ് ഈ വീഡിയോകൾ എത്രയുംപെട്ടെന്ന് സാമൂഹികമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നും ഇത്തരം പരാമർശങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും കോടതി നേരത്തേ നിർദേശിച്ചിരുന്നു.
വ്യാഴാഴ്ച കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് സമാനമായ രീതിയിൽ പുതിയ വീഡിയോ പുറത്തിറക്കിയതായി ഹംദാർദിന് വേണ്ടി ഹാജരായ മുകുൾ റോഹ്ത്തഗി കോടതിയെ അറിയിച്ചത്. പുതിയ വീഡിയോ കോടതി നിർദേശത്തിന്റെ ലംഘനമാണെന്നും കോടതിയലക്ഷ്യമാണെന്നും അദ്ദേഹം വാദിച്ചു. ഇത് വിദ്വേഷ പ്രസംഗത്തിന് തുല്യമാണെന്നും അദ്ദേഹം സ്വന്തം കാര്യംനോക്കി മുന്നോട്ടുപോകണമെന്നും തന്റെ കക്ഷിയെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്നും റോഹ്ത്തഗി കോടതിയിൽ പറഞ്ഞു. ഇതിനുപിന്നാലെയാണ് ബാബാ രാംദേവിനെതിരേ കോടതി രൂക്ഷവിമർശനമുന്നയിക്കുകയും കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് അറിയിക്കുകയും ചെയ്തത്.