തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച അതിക്രൂര കൊലപാതകത്തിൽ സംശയങ്ങളേറെ. തിങ്കളാഴ്ച അഫാൻ എന്ന 23-കാരൻ സ്വന്തം സഹോദരനേയും പ്രായമായ ഉമ്മൂമ്മയേയും കാമുകിയേയും അടക്കം അഞ്ചുപേരെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടേയും പ്രാഥമിക അന്വേഷണത്തിനുമൊടുവിൽ പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പക്ഷെ എന്താണ് കൊലപാതക കാരണം എന്നതിനെക്കുറിച്ചും പ്രതി ലഹരിക്കടിമപ്പെട്ടിരുന്നോ എന്നതിനെക്കുറിച്ചും വ്യക്തത വരേണ്ടതുണ്ട്.
നിലവിൽ പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം കൊലപ്പെടുത്തിയത് ഉമ്മൂമ്മയെ ആണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവരുടെ പക്കൽ നിന്ന് മാല കവർന്നതായും പോലീസ് പറയുന്നു. എന്നാൽ പ്രതിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും ഇത് പൂർണ്ണമായും പോലീസ് വിശ്വസിക്കാനും തയ്യാറായിട്ടില്ല.
അതേസമയം യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായാണ്. പെൺസുഹൃത്തിന്റെ മുഖം അടിച്ചു തകർത്ത് തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കിക്കളഞ്ഞിരുന്നു പ്രതി. ഇത്രയും മൃഗീയമായ കൊലപാതകം നടത്തണമെങ്കിൽ പ്രതി ലഹരിക്കടിമപ്പെടുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സ്വാധീനമോ ഉണ്ടാകും എന്നാണ് പോലീസ് കരുതുന്നത്. കൂടാതെ പ്രതിയുടെ ഓൺലൈൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
സൽമബീവിയെ കൊലപ്പെടുത്തുന്നതിന് വേണ്ടി വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് കല്ലറയിലെ വീട്ടിലേക്ക് ഉച്ചയ്ക്ക് 12.30ന് പ്രതി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 11.30ന് പള്ളിയിലെ സെക്രട്ടറി പിരിവിന് വേണ്ടി സൽമാബീവിയുടെ വീട്ടിൽ എത്തിയിരുന്നു. അതിന് ശേഷമാണ് അഫാൻ സൽമാ ബീവിയുടെ വീട്ടിൽ എത്തിയതെന്നാണ് വിവരം. വൈകിട്ട് അഞ്ച് മണിക്ക് ബന്ധു വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് സൽമാ ബീവി ചോരയിൽ കുളിച്ച് മരിച്ച് കിടക്കുന്നത് കാണുന്നത്. ഇതിന് ശേഷമാണ് പ്രതിയുടെ പിതാവ് റഹീമിന്റെ സഹോദരൻ ലത്തീഫിനേയും ഭാര്യ ഷാഹിദയേയും കൊലപ്പെടുത്തുന്നത്. ഇതിന് ശേഷം തിരികെ വീട്ടിലെത്തി ഉമ്മയേയും സഹോദരനെയും ആക്രമിച്ചു. കൊലപ്പെടുത്തും മുമ്പ് സഹോദരന് ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇതിനിടെ പെൺസുഹൃത്തിനേയും പ്രതി കൊലപ്പെടുത്തിയതായാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.
അതേസമയം കൊലപാതക പരമ്പരയുടെ തുടക്കം പ്രതിയുടെ ഉമ്മൂമ്മ സൽമാ ബീവിയുടെ വീട്ടിൽ നിന്നാണ് എന്നാണ് അറിയുന്നത്. ഈ വീട്ടിൽ പോലീസ് പരിശോധന നടത്തിവരിയാണ്. പ്രധാന തെളിവുകൾ ഇവിടെനിന്ന് ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. നിലവിൽ സൽമാ ബീവിയുടെ കഴുത്തിൽ ഉണ്ടായിരുന്ന ഒരു മാല പ്രതി എടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ മാല ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള പ്രതികാരമാണ് സൽമാ ബീവിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് മൊഴി. അതേസമയം എന്താണ് യഥാർത്ഥ കൊലപാതക പരമ്പരയ്ക്കുള്ള കാരണം എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.