ആലപ്പുഴ: മക്കൾക്ക് ജൂസിൽ വിഷം കലർത്തി നൽകിയ ശേഷം സ്വയം കുടിക്കുകയും ചെയ്ത അച്ഛൻ മരിച്ചു. പിന്നാലെ മൂത്തമകളും മരിച്ചു. മാന്നാർ ആലുംമൂട് ജംക്‌ഷൻ പുല്ലോളിമുക്ക് തെള്ളിയിൽ കിഴക്കേതിൽ ശിവശൈലം വീട്ടിൽ മനോജ് (45), മകൾ ശിവനന്ദന (12) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ മകൾ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശിവനന്ദന മാന്നാർ ശ്രീഭുവനേശ്വരി സ്കൂളിലെ 6–ാം ക്ലാസ് വിദ്യാർഥിനിയും ശിവഗംഗ 2-ാം ക്ലാസ് വിദ്യാർഥിനിയുമാണ്.
ഇന്നലെ മൂന്നരയ്ക്ക് സ്കൂൾ വിട്ട ശേഷം മനോജ് മക്കളെ കാറിൽ കയറ്റി വീട്ടിലേക്കു വരുന്ന വഴി മാന്നാർ ഊട്ടുപറമ്പിനു പടിഞ്ഞാറുള്ള ഇടവഴിയിൽ കാർ നിർത്തിയ ശേഷമാണ് മക്കൾക്കു വിഷം കലർത്തിയ ജൂസ് നൽകിയത്. മനോജും ജൂസ് കഴിച്ചു. ഇളയ മകൾ ശിവഗംഗ കയ്‌പ്പെന്ന് പറഞ്ഞ് ജൂസ് തുപ്പിക്കളഞ്ഞു. മനോജും മൂത്തമകൾ ശിവനന്ദനയും അവശനിലയിലായതു കണ്ടു ശിവഗംഗ വഴിയാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു.
അവരാണ് മൂവരെയും ആശുപത്രിയിലേക്കു കൊണ്ടു പോയത്. യാത്രാമധ്യേ മനോജ് മരിച്ചു. ചികിത്സയിലായിരുന്ന ശിവനന്ദന രാത്രി 10 മണിയോടെ മരിച്ചു. മനോജ് –ജ്യോതി ദമ്പതികൾക്ക് ഈ രണ്ടു മക്കളെ കൂടാതെ ഒന്നര വയസ്സുള്ള ശിവകീർത്തിയെന്ന മകൾ കൂടിയുണ്ട്.
















































