കോഴിക്കോട്: താമരശ്ശേരിയിലെ പത്താം തരം വിദ്യാർത്ഥി ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തുമെന്ന് ഊമക്കത്ത് വന്നതിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റാരോപിതരായ വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷ കഴിയും മുമ്പ് വകവരുത്തും എന്നായിരുന്നു ഊമക്കത്ത്. കഴിഞ്ഞ ദിവസമാണ് ഊമക്കത്ത് പ്രധാനാധ്യാപകനു ലഭിച്ചത്.
ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി താമരശ്ശേരി കോരങ്ങാട് ജിവിഎച്ച്എസ്എസ് പ്രധാന അധ്യാപകനാണ് കഴിഞ്ഞ ആഴ്ച ഊമക്കത്ത് ലഭിച്ചത്. വിദ്യാർത്ഥികൾക്ക് ഏതാനും പരീക്ഷകൾ മാത്രമേ എഴുതാൻ കഴിയൂ എന്നും പരീക്ഷകൾ തീരുന്നതിനു മുൻപ് അപായപ്പെടുത്തുമെന്നുമായിരുന്നു കത്തിൽ പറഞ്ഞത്. വൃത്തിയുള്ള കൈപ്പടയിൽ എഴുതിയ കത്ത് സാധാരണ തപാലിലാണ് സ്കൂൾ അധികൃതർക്ക് ലഭിച്ചത്.
മൂന്ന് ‘ലൈഫ്’ കൊടുത്തു, ഇനിയൊന്നു കൂടെ കൊടുക്കാതെ രചിൻ രവീന്ദ്ര മടക്കി കുൽദീപ്
അതേസമയം വിലാസം രേഖപ്പെടുത്താതെയായിരുന്നു കത്ത് വന്നിരിക്കുന്നത്. സ്കൂൾ അധികൃതർ കത്ത് കൈമാറിയതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. കേസിൽ പിടിയിലായ വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം വെള്ളിമാട് കുന്നിലെ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുൻപാണ് കത്ത് അയച്ചത് എന്ന് നിഗമനത്തിലാണ് പോലീസ്.
കത്തിൽ വ്യക്തമാകാത്ത പോസ്റ്റോഫീസ് സീൽ കണ്ടെത്തി അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഷഹബാസ് കൊലക്കേസിൽ ആറു വിദ്യാർത്ഥികളാണ് കുറ്റാരോപിതർ. ഇവരെ പരീക്ഷ എഴുതിക്കുന്നതിനെതിരെ ഷഹബാസിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി നാളെ പരിഗണിക്കും. മർദനത്തിനും മറ്റും മറ്റാരെങ്കിലും സമൂഹമാധ്യമ ഗ്രൂപ്പുവഴി പ്രേരണ നൽകിയോ എന്നും പൊലീസ് പരിശോധിക്കുകയാണ്.
















































