മുംബൈ: നടൻ സൽമാൻ ഖാനു നേരെ വീണ്ടും വധഭീഷണി. വർലിയിലുള്ള ഗതാഗത വകുപ്പിന്റെ ഓഫിസിലെ വാട്‌സാപ് നമ്പറിലേക്കാണ് സൽമാൻ ഖാനു നേരെ ഭീഷണി സന്ദേശം എത്തിയത്. നടനെ വീട്ടിൽ കയറി കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ സന്ദേശത്തിൽ, സൽമാന്റെ കാർ ബോംബ് വച്ച് തകർക്കുമെന്നും പറയുന്നു. ഭീഷണി സന്ദേശം പുറത്തുവന്നതിനു പിന്നാലെ വർലി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം ഭീഷണിയുടെ ഉറവിടത്തെ സംബന്ധിച്ചു ആധികാരികതയെപ്പറ്റിയും പോലീസ് അന്വേഷണിച്ചുതുടങ്ങി. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽനിന്നാണോ ഭീഷണി ലഭിച്ചതെന്നു വ്യക്തമല്ല.
നേരത്തെ മഹാരാഷ്ട്രയിലെ മുൻ മന്ത്രി ബാബാ സിദ്ദീഖിയുടെ കൊലപാതകത്തോടൊപ്പം സൽമാൻ ഖാന് നിരവധി വധഭീഷണികൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൽമാന്റെ മുംബൈയിലെ വീടായ ഗാലക്സി അപാർട്മെന്റിലെ ബാൽക്കണിയിൽ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുതിവേലിയും സ്ഥാപിച്ചിരുന്നു. വൈ- പ്ലസ് സുരക്ഷയുള്ള താരത്തിന് പോലീസ് എസ്‌കോർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് വീണ്ടും വധഭീഷണി സന്ദേശം വന്നിരിക്കുന്നത്.
അതേസമയം കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘം താരത്തിനെതിരെ നേരത്തെ വധഭീഷണി ഉയർത്തിയിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ സൽമാനെതിരെ കേസ് വന്നതിനുപിന്നാലെ 2018-ൽ അദ്ദേഹത്തെ വധിക്കാൻ ബിഷ്ണോയ് സമുദായത്തിൽനിന്ന് ചിലർ ആഹ്വാനം ചെയ്തിരുന്നു. ജോധ്പുരിൽ വച്ച് സൽമാൻ കൊല്ലപ്പെടുമെന്നാണ് അന്ന് ഭീഷണി മുഴക്കിയത്.
അതിനുശേഷം കഴിഞ്ഞ ഏപ്രിൽ 14ന് ഗാലക്സി അപാർട്മെന്റിന് നേരെ വെടിവയ്‌പ്പുണ്ടായി. പുലർച്ചെയായിരുന്നു ആക്രമണം. മോട്ടർ ബൈക്കിലെത്തിയ രണ്ടു പേർ സൽമാന്റെ അപാർട്മെന്റിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിലേക്ക് വെടിയുതിർക്കുകയായിരുന്നു. ബിഷ്ണോയിയുടെ സംഘമാണ് ഇതിനു പിന്നിലെന്ന് പിന്നീട് വ്യക്തമായി.