ന്യൂഡൽഹി: രാജിക്കാര്യത്തിൽ തീരുമാനമെടുക്കും മുൻപ് രാഹുൽ മാങ്കൂട്ടത്തിലിന് പറയാനുള്ളത് കേൾക്കുമെന്ന് കോൺഗ്രസ് നേതൃത്വം. തനിക്കും കാര്യങ്ങൾ വിശദീകരിക്കാനുണ്ടെന്ന് പാർട്ടിയെ രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. അതിനാൽ രാഹുലിനെ കൂടി കേട്ട ശേഷമാകും രാജിയിൽ അന്തിമ തീരുമാനം സ്വീകരിക്കുക. രാജിക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കില്ലായെന്നാണ് അറിയുന്നത്.
ഇക്കാര്യത്തിൽ നീണ്ട ചർച്ചകൾ വേണ്ടിവരുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്. അതേസമയം, വിഷയം വളരെ ഗൗരവതരമാണന്നും തീരുമാനം വൈകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.
നടപടികൾ കടുക്കുന്നതിനിടെ ആരോപണം ഉന്നയിച്ച ട്രാൻസ് വുമൺ അവന്തിക ഈ മാസം ഒന്നിന് അയച്ച ചാറ്റും ശബ്ദരേഖയും രാഹുൽ ഇന്ന് പുറത്തുവിട്ടിരുന്നു. അവന്തിക ആരോപണം ഉന്നയിക്കും മുമ്പ് തന്നെ വിളിച്ചു. മാധ്യമപ്രവർത്തകൻ വിളിച്ച ശബ്ദരേഖ തനിക്കു അയച്ച് തന്നു. കുടുക്കാൻ ശ്രമം നടക്കുന്നതായി തന്നോട് പറഞ്ഞു എന്നും രാഹുൽ വിശദീകരിച്ചു. കൂടാതെ ഇരുവരുടേയും ശബ്ദസന്ദേശവും രാഹുൽ പുറത്തുവിട്ടു, പ്രവത്തകർക്ക് താൻ കാരണം തല കുനിക്കേണ്ടി വരില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം രാഹുൽ പുറത്തുവിട്ടത് പഴയ ശബ്ദ സന്ദേശമെന്ന മറുപടിയുമായി അവന്തികയും രംഗത്തെത്തി. താൻ രാഹുലിനെതിരെ പറയാതിരുന്നത് ഭയന്നാണെന്നും അദ്ദേഹമൊരു എംഎൽഎയല്ലേയന്നുമായിരുന്നു. അവന്തികയുടെ മറുപടി. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചാൽ പാലക്കാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ല. രാജി വെച്ചാൽ ആറ് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് വ്യവസ്ഥയെങ്കിലും നിയമസഭയ്ക്ക് ഒരു വർഷമോ, അതിലധികമോ കാലവധിയുണ്ടാകണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ 151 എ വകുപ്പ് വ്യക്തമാക്കുന്നത്.
എന്നാൽ രാഹുൽ ഇന്ന് രാജി വെച്ചാൽ തന്നെ നിയമസഭയുടെ കാലാവധി 9 മാസമേയുള്ളൂ. അതിനാൽ തെരഞ്ഞെടുപ്പ് നടത്താനാവില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് സമാനമായ രീതിയിൽ ഒഴിവ് വന്ന അംബാല, പുനെ, ചന്ദ്രപ്പൂർ, ഗാസിപ്പൂർ തുടങ്ങിയ മണ്ഡലങ്ങളിൽ കമ്മീഷൻ ഉപ തെരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല.