കൊച്ചി: കേസന്വേഷണത്തിനായി സംശയമുള്ളവരെയും സാക്ഷികളെയും വിളിച്ചു വരുത്താൻ പോലീസിനുള്ള അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമായി മാറ്റരുതെന്നു ഹൈക്കോടതി. അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതിയുടെ അഭിഭാഷകനു നോട്ടീസ് നൽകിയ ഞാറയ്ക്കൽ എസ്ഐയ്ക്കെതിരെയുള്ള ഹർജി തീർപ്പാക്കിയുള്ള ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് നോട്ടീസ് നൽകിയതിനെതിരെ അഭിഭാഷകൻ കെ.കെ. അജികുമാർ നൽകിയ ഹർജി കോടതിയിൽ പരിഗണിക്കവെയായിരുന്നു പരാമർശം
പ്രതികളുമായി നടത്തിയ ആശയ വിനിമയങ്ങളുടെയും ഇടപാടുകളുടെയും വിശദാംശങ്ങൾ അറിയാൻ പോലീസിന് അഭിഭാഷകനെ ചോദ്യം ചെയ്യാൻ അധികാരമില്ലെന്നു കോടതി പറഞ്ഞു. ഇക്കാര്യത്തിൽ അഭിഭാഷകനു നിയമപരമായ പരിരക്ഷയുണ്ട്. ഫോറിനേഴ്സ് ആക്ടിന്റെ ഉൾപ്പെടെ ലംഘനമാരോപിച്ചു ബംഗാൾ സ്വദേശികളായ ദമ്പതികളെ ഞാറയ്ക്കൽ പോലീസ് ഫെബ്രുവരി അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലദേശ് സ്വദേശിക്കു താമസസൗകര്യം നൽകിയെന്നാരോപിച്ചായിരുന്നു നടപടി. ഹൈക്കോടതിയിൽ വിഷയം എത്തിയതോടെ പോലീസ് നോട്ടീസ് പിൻവലിച്ചിരുന്നു. നോട്ടിസ് പിൻവലിച്ചതും കണക്കിലെടുത്താണു ഹർജി തീർപ്പാക്കിയത്.