നെടുങ്കണ്ടം: വീട്ടുപറമ്പിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവായത് നാട്ടുകാരിൽ ഉണ്ടായ സംശയം. അവശയായിരുന്നെങ്കിലും മേരിയെ പ്രദേശവാസികൾ ഇടയ്ക്കു കാണാറുണ്ടായിരുന്നു. കുറച്ചു നാളായി കാണാതായതോടെയാണു നാട്ടുകാർ സജിയോട് അന്വേഷിച്ചത്. ഓരോരുത്തരുടെ അടുത്തും ഓരോ കാരണമാണു സജി പറഞ്ഞിരുന്നത്. ഇതോടെയാണു സംശയം തോന്നിയത്. ഇക്കാര്യം ആദ്യം മേരിയുടെ മകൾ സിനിയെയും പിന്നീടു പൊലീസിനെയും നാട്ടുകാർ അറിയിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച സജി സ്വന്തം വിവാഹം ക്ഷണിക്കാൻ നാട്ടിലെ പല വീടുകളിലും എത്തിയിരുന്നു. 23നു വിവാഹമാണെന്നു പറഞ്ഞ് ആദ്യം ക്ഷണിച്ചെങ്കിലും വിവാഹം മുടങ്ങിയെന്നും വരുന്ന 30നു വിവാഹം നടത്തുമെന്നറിയിച്ച് വീണ്ടും ക്ഷണം നടത്തി. ഇതും സംശയത്തിനു കാരണമായി. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
പറമ്പിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തിയതും സജി വീട്ടിൽ നിന്നും ഇറങ്ങി ഓടി. സജിയ്ക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒപ്പം, സജിയുടെ പിതാവും സുവിശേഷകനുമായിരുന്ന പൊന്നിട്ടയിൽ മാത്യുവിനെ കാണാതായ കേസ് പുനരന്വേഷണം നടത്താനുമുള്ള നീക്കം പോലീസ് ആരംഭിച്ചു 2018 മേയ് 5 മുതലാണു മാത്യുവിനെ കാണാതായത്. അന്നു സജിയുടെ സഹോദരൻ റെജി പരാതി നൽകിയിരുന്നു. എന്നാൽ, മാത്യുവിനെ സംബന്ധിച്ച വിവരമൊന്നും കിട്ടിയിരുന്നില്ല.
മാത്യു തന്റെയൊപ്പമുള്ളതായി കരുതി ഏതാനും ദിവസം ആരും അന്വേഷിച്ചില്ലെന്നും പിന്നീടു പിതാവ് തന്റെയൊപ്പമില്ലെന്നറിഞ്ഞ ശേഷമാണു സഹോദരൻ പൊലീസിൽ പരാതി നൽകിയതെന്നും മേരിയുടെ മകൾ സിനി പറയുന്നു. സുവിശേഷവേലയ്ക്കായി മാറിനിൽക്കാറുണ്ടായിരുന്നു മാത്യു. അതിനാൽ ദിവസങ്ങളായി കാണാതായതിൽ അസ്വാഭാവികതയുണ്ടായില്ല. മാത്യു നെടുങ്കണ്ടത്തുനിന്നു ബസിൽ പോകുന്നതു കണ്ടതായി ബന്ധു പറഞ്ഞിരുന്നു. ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത പൊലീസ് സംശയിക്കുന്നുണ്ട്. അന്വേഷണം ഊർജിതമാക്കാൻ പൊലീസ് അധികൃതർ ഉത്തരവിട്ടു.
ഇന്നലെ വൈകിട്ട് അഞ്ചോടെ എത്തിയ ജില്ലാ ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്നു നൂറ്റൻപതോളം മീറ്റർ അകലെ കൃഷിയിടത്തിൽനിന്നു സജിയുടെ ബാഗ് കണ്ടെത്തി. വാഴപ്പഴവും വസ്ത്രങ്ങൾക്ക് ഉപയോഗിക്കുന്ന പശയും മാത്രമാണ് ബാഗിൽ ഉണ്ടായിരുന്നത്.















































