ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായ മൊജ്തബ ഖമേനിയുടെ ചിത്രം, യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ചുവർചിത്രത്തിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് പുതിയ വിവാദങ്ങളും അഭ്യൂഹങ്ങളും ഉയരുന്നു. മഷാദിലാണ് യുദ്ധത്തിൽ ജീവൻ നഷ്ടമായ പ്രമുഖരുടെ ചുവർ ചിത്രങ്ങൾ അനാവരണം ചെയ്തത്. പുറത്തുവന്ന ഈ ചുവർചിത്രത്തിലാണ് യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്കൊപ്പം ഖമേനിയുടെ ചിത്രവും ഇടംപിടിച്ചത്.ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇതിന്റെ പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് വിവിധ തരത്തിലുള്ള ചർച്ചകൾ ശക്തമായി.ഐആർജിസി (ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ്) ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്.
സാധാരണയായി ഇറാനിൽ ഇത്തരം ചുവർചിത്രങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത്. ജീവിച്ചിരിക്കുന്ന നേതാവിന്റെ ചിത്രം അവരോടൊപ്പം ഉൾപ്പെടുത്തുന്നത് അപൂർവമായതിനാൽ തന്നെ, ഇത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കി. എന്നാൽ, നിലവിലെ പരമോന്നത നേതാവെന്ന നിലയിൽ ഖമേനിയുടെ ചിത്രം ഉൾപ്പെടുത്തിയതാകാമെന്ന വാദവും ഉയരുന്നുണ്ട്.
പിതാവിന്റെ മരണത്തിന് പിന്നാലെ അധികാരമേറ്റ ഖമേനി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ സന്ദേശങ്ങൾ ഔദ്യോഗിക മാധ്യമങ്ങളിലൂടെ എഴുതിയ രൂപത്തിലാണ് പുറത്തുവരുന്നത്. ഇതിനിടെ, കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ആക്രമണങ്ങളിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. മുഖത്ത് പരിക്ക് പറ്റുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തതായി ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മുൻനിര അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, ചുവർചിത്രത്തെയും ഖമേനിയുടെ ആരോഗ്യനിലയെയും കുറിച്ച് ഇറാൻ സർക്കാർ ഇതുവരെ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. ഔദ്യോഗികമായി, അദ്ദേഹം സുരക്ഷിതനാണെന്നും ഭരണകാര്യങ്ങളിൽ സജീവമാണെന്നുമാണ് ഇറാന്റെ വാദം.

















































