ടെൽ അവീവ്: ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി. വെടിനിർത്തൽ കരാറിനുശേഷവും ഇറാൻ മിസൈലുകൾ പ്രയോഗിച്ചതായി പറഞ്ഞ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് തിരിച്ചടിക്കാൻ നിർദേശം നൽകി. ഇറാൻ മിസൈലുകളെ പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയാനും നിർദേശം നൽകി. എന്തെങ്കിലും ആളപായമുള്ളതായി റിപ്പോർട്ടില്ല.
അതേസമയം, വടക്കൻ ഇസ്രയേലിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ അധികൃതർ അനുവാദം നൽകിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വടക്കൻ ഇറാനിൽ നടന്ന ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. 33 പേർക്കു പരുക്കേറ്റു. തീവ്രവാദ ആക്രമണമാണ് ഉണ്ടായതെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഇസ്രയേലാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചതിനെ തുടർന്നാണ് ഇറാനും ഇസ്രയേലും വെടിനിർത്തൽ അംഗീകരിച്ചത്. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാൻ വെടിനിർത്തിലിനു തയാറായത്. ഈ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ട്രംപിന്റെ നിർദേശപ്രകാരം ഇറാനുമായി വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും അറിയിച്ചിരുന്നു. എന്നാൽ, ഇറാന്റെ ആക്രമണം വീണ്ടും ഉണ്ടായതോടെ തിരിച്ചടിക്കാൻ ഇസ്രയേൽ പ്രതിരോധമന്ത്രി ഉത്തരവിടുകയായിരുന്നു.