മഡ്രിഡ്: മകന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ പത്ത് വയസുകാരനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ ഉദ്ദേശിച്ച സ്ഥലത്തേക്കു വിമാനയാത്ര നടത്തിയതായി റിപ്പോർട്ട്. അവധിക്കാലം ആഘോഷിക്കാൻ 10 വയസുകാരനും സഹോദരനുമൊപ്പം യാത്ര പോകാനിറങ്ങിയതായിരുന്നു കുട്ടിയുടെ മാതാപിതാക്കൾ. എയർപോർട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതറിഞ്ഞത്.
തുടർന്നു യാത്രാതടസം ഒഴിവാക്കുന്നതിന് വേണ്ടി മാതാപിതാക്കൾ കുട്ടിയെ സ്പെയിനിലെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് യാത്രതുടർന്നു. എയർ ഓപ്പറേഷൻസ് കോ ഓർഡിനേറ്ററായ ലിലിയൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഈ വിവരം പുറംലോകം അറിഞ്ഞത്. യാത്രാ രേഖകളിലെ പ്രശ്നം മൂലം പത്ത് വയസുള്ള സ്വന്തം മകനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് ആ മാതാപിതാക്കൾക്ക് എങ്ങനെ നിർവികാരതയോടെ യാത്ര ചെയ്യാനായെന്നു ലിലിയൻ വിഡിയോയിൽ ചോദിച്ചു.
അതേസമയം വിമാനത്താവളത്തിൽ തനിച്ചു നിൽകുന്ന കുട്ടിയെ പോലീസാണ് കണ്ടെത്തിയത്. മാതാപിതാക്കളെവിടെയെന്ന ചോദ്യത്തിനു അവധിക്കാലം ആഘോഷിക്കാൻ പോവുകയാണെന്നും മാതാപിതാക്കൾ വിമാനത്തിലുണ്ടെന്നും കുട്ടി പോലീസിനോട് പറഞ്ഞു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ സഞ്ചരിച്ച വിമാനത്തിലെ പൈലറ്റുമായി വിമാനത്താവള അധികൃതർ ബന്ധപ്പെട്ടു.
സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിനു കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ഒരു ബന്ധുവിനെ വിളിച്ചിട്ടുണ്ടായിരുന്നുവെന്നാണ് മാതാപിതാക്കൾ അറിയിച്ചത്. അതേസമയം പത്ത് വയസുകാരന്റെ ഇളയ സഹോദരനുമായി യാത്ര ചെയ്യുകയായിരുന്ന ഇവരെ പിന്നീട് കണ്ടെത്തി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും കുട്ടിയെ അവർക്ക് കൈമാറുകയും ചെയ്തു.