കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ നിർണായക തൊണ്ടിമുതലായി മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാതെ പോലീസ്. മരിക്കുന്നതിനു മുൻപുവരെ ഷൈനി ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണാണ് പോലീസ് അന്വേഷിക്കുന്നത്. ഷൈനി മരിക്കുന്നതിന്റെ തലേദിവസം ഫോൺ വിളിച്ചെന്നായിരുന്നു ഭർത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോൺ വിളിയിലെ ചില സംസാരങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഷൈനിയും മക്കളും ട്രെയിനിന് മുന്നിൽ ചാടിയ റെയിൽവേ ട്രാക്കിൽ നടത്തിയ പരിശോധനയിൽ ഫോൺ കണ്ടെത്തിയില്ല. വീട്ടിൽ നടത്തിയ പരിശോധനയിലും ഫോൺ കിട്ടിയില്ല. മാതാപിതാക്കളോട് ചോദിച്ചപ്പോൾ ഫോൺ എവിടെയെന്ന് അറിയില്ലെന്നായിരുന്നു മറുപടി. നിലവിൽ ഷൈനിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
അതേസമയം ഷൈനിയുടെ അച്ഛനും അമ്മയും ആദ്യഘട്ടത്തിൽ നൽകിയ മൊഴികൾ പോലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല. സ്വന്തം വീട്ടിൽ നിന്നും ഷൈനി മാനസിക സമ്മർദ്ദം അനുഭവിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. ഷൈനിയുടെ അച്ഛൻ കുര്യാക്കോസിന്റെയും അമ്മ മോളിയുടെയും മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തും.
കഴിഞ്ഞ ഫെബ്രുവരി 28ന് പുലർച്ചെ 4.44നാണ് ഷൈനി മക്കളായ അലീനയെയും ഇവാനയെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. വീടിന് എതിർവശമുള്ള റോഡിലൂടെയാണ് റെയിൽവേ ട്രാക്കിലേക്കെത്തിയത്. ഇളയമകൾ ഇവാനയെ ഷൈനി കൈപിടിച്ച് വലിച്ചുകൊണ്ട് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആത്മഹത്യ ചെയ്തതിന്റെ തലേദിവസം നോബി ലൂക്കോസ്, ഷൈനിയെ ഫോണിൽ വിളിച്ചിരുന്നു.
മദ്യലഹരിയിൽ വിളിച്ച നോബി ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചു. വിവാഹമോചന കേസിൽ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനത്തിന് അടക്കമുള്ള ചെലവ് നൽകില്ലെന്നും പറഞ്ഞു. നോബിയുടെ അച്ഛന്റെ ചികിത്സക്കെടുത്ത വായ്‌പയുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറി. ഇക്കാര്യങ്ങളെല്ലാം നോബി പോലീസിൻറെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അതേസമയം നോബി ഷൈനിയെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നാണ് ഷൈനിയുടെ മാതപിതാക്കളുടേയും ഷൈനി ജോലി ചെയ്തിരുന്ന ഹോംസ്റ്റേ ഉടമയുടേയും വെളിപ്പെടുത്തൽ. ഷൈനിയുടെ ഭർതൃ സഹോദരമായ വൈദീകനെതിരേയും ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ട്.