ഫ്രാൻസ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഫ്രാൻസിലെ നൈസ് നഗരത്തിൽ നടത്തിയ കൂടിക്കാഴ്ച ആഗോള ശ്രദ്ധ നേടുന്നു. ഇരുനേതാക്കളും തമ്മിലുള്ള സെൽഫിക്കൊപ്പം ബോളിവുഡ് ഹിറ്റ് ഗാനമായ ‘ആരി ആരി’ ഉൾപ്പെടുത്തി മാക്രോൺ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വൈറലായി.
നൈസിലെ ചരിത്രപ്രസിദ്ധമായ വില്ല കെറിലോസിൽ വെച്ചായിരുന്നു ഇരുനേതാക്കളുടെയും വിശദമായ ഉഭയകക്ഷി ചർച്ചകൾ നടന്നത്. തുടർന്ന് പുറത്തിറങ്ങിയ വീഡിയോയിൽ മോദിയുടെ ഫ്രാൻസ് സന്ദർശന ദൃശ്യങ്ങളും, മാക്രോണുമായുള്ള ഇടപഴകലുകളും, വിവിധ നയതന്ത്ര–സാങ്കേതിക പരിപാടികളിലെ പങ്കാളിത്തവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം ഈ വർഷം ‘സ്പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ നിലയിലേക്ക് ഉയർത്തിയിരുന്നു. ഇതിന്റെ ഭാഗമായി ‘ഇന്നൊവേഷൻ റോഡ്മാപ്പ് 2030’ ഇരുനേതാക്കളും അംഗീകരിച്ചു. സാങ്കേതികവിദ്യ, പ്രതിരോധം, ബഹിരാകാശ ഗവേഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ ദീർഘകാല സഹകരണം ഉറപ്പാക്കുകയാണ് ലക്ഷ്യം.
പ്രതിരോധ മേഖലയിൽ സംയുക്തമായി അത്യാധുനിക സൈനിക ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും ധാരണയായി. ബഹിരാകാശ ഗവേഷണത്തിൽ സഹകരണം വർധിപ്പിക്കാനും മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളിത്തം ഉറപ്പാക്കാനും തീരുമാനിച്ചു. ചെറുകിട ആണവ റിയാക്ടറുകളുടെ വികസനത്തിൽ ഫ്രാൻസിന്റെ സഹകരണം കൂടി ഉറപ്പാക്കാൻ പദ്ധതിയുണ്ട്.
ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ യൂറോപ്യൻ നിക്ഷേപകരുമായി ബന്ധിപ്പിക്കുന്ന പുതിയ പദ്ധതികൾക്കും തുടക്കമായി. ഫ്രാൻസിൽ യുപിഐ പേയ്മെന്റ് സംവിധാനം കൂടുതൽ വ്യാപകമാക്കുന്നതിനെ മാക്രോൺ സ്വാഗതം ചെയ്തു. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ സംയുക്ത വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനും തീരുമാനിച്ചു.
വിദ്യാഭ്യാസ മേഖലയിൽ ഫ്രഞ്ച് സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ തുറക്കാൻ മോദി ക്ഷണം നൽകി. വിമാനയാന മേഖലയിൽ നൈപുണ്യ വികസനത്തിനായി പ്രത്യേക കേന്ദ്രം സ്ഥാപിക്കാനും ധാരണയായി. യുക്രെയ്ൻ, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഉൾപ്പെടെ ആഗോള വിഷയങ്ങളും ചർച്ചയായി. ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ പങ്കാളിയാക്കിയതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
🇮🇳🇫🇷 pic.twitter.com/MD1gMC04dp
— Emmanuel Macron (@EmmanuelMacron) June 14, 2026















































