ന്യൂഡൽഹി: മലിനീകരണ മുക്തമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഒരേ വിലയില്‍ ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഡല്‍ഹിയില്‍ 10-ാമത് സ്മാര്‍ട്ട് സിറ്റീസ് ഇന്ത്യ എക്‌സ്‌പോയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ഉറപ്പുനല്‍കിയിരിക്കുന്നത്.പ്രദേശിക വാഹന നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനും വായുമലിനീകരണത്തിനെതിരേയും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് നിതിന്‍ ഗഡ്കരി അവകാശപ്പെടുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെയും പെട്രോള്‍ വാഹനങ്ങളുടെയും നിര്‍മാണച്ചെലവ് തുല്യമാക്കാനുള്ള നടപടികളാണ് ആവിഷ്‌കരിക്കുന്നത്. ഇതോടെ വൈദ്യുതവാഹനം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന് അടിസ്ഥാന സൗകര്യങ്ങളുടെ വികാസം അനിവാര്യമാണ്. ഇത് കണക്കിലെടുത്ത് 212 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് ഹൈവേ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തുറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചെലവ് കുറഞ്ഞ രീതിയില്‍ മികച്ച റോഡുകള്‍ നിര്‍മിക്കുന്നത് സംബന്ധിച്ചുള്ള പഠനങ്ങളിലാണ് സര്‍ക്കാരെന്നും ഗഡ്കരി പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് കാറുകളുടെ വില കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുമ്പ് പലതവണ നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചിട്ടുണ്ട്.
പെട്രോള്‍ കാറുകളുടെ വിലയിലേക്ക് ഇലക്ട്രിക് കാറിന്റെ വിലയും എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇലക്ട്രിക് കാറുകള്‍ക്കായി പുതിയ സാങ്കേതികവിദ്യയും ഗ്രീന്‍ ഫ്യൂവലുകളുടെയും കണ്ടുപിടിത്തവും വരുന്നതോടെ വാഹനങ്ങളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സാഹായിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്‍ പ്രഖ്യാപനം.ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ കുറവുണ്ടാകണമെങ്കില്‍ ആദ്യം ലിഥിയം അയേണ്‍ ബാറ്ററികളുടെ വിലയില്‍ കുറവുണ്ടാകണം. വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സിങ്ക്-അയേണ്‍, സോഡിയം-അയേണ്‍, അലുമിനിയം-അയേണ്‍ തുടങ്ങിയ ബാറ്ററികള്‍ ഒരുങ്ങുകയും ഇവ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുകയും ചെയ്യുന്നതോടെ ഇത്തരം വാഹനങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.