തിരുവനന്തപുരം: ഉയർന്ന ശമ്പളമുള്ള ജോലി പ്രതീക്ഷിച്ചാണ് സന്ദർശക വിസയിൽ ജോർദാനിലേക്കു വിമാനം കയറിയതെന്ന് ഇസ്രയേലിൽ അതിർത്തിയിലുണ്ടായ വെടിവയ്പ്പിൽ കാലിനു പരുക്കേറ്റ് നാട്ടിൽ തിരിച്ചെത്തിയ മലയാളി എഡിസൺ. ജോർദാനിൽനിന്ന് ഇസ്രയേലിലേക്കു കടക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച മലയാളി തോമസ് ഗബ്രിയേൽ പേരേരയുടെ (അനിൽ തോമസ് – 45) ഭാര്യാസഹോദരനാണ് എഡിസൺ. എഡിസന്റെ കാലിലാണ് വെടിയേറ്റത്.
എഡിസൺ സംഭവം വിവരിക്കുന്നതിങ്ങനെ- ‘‘ആദ്യം വെടിയേറ്റത് എനിക്കാണ്. എന്റെ തൊടയിലാണ് വെടികൊണ്ടത്. അപ്പോൾ തന്നെ ബോധം നഷ്ടമായി. ആശുപത്രിയിൽ എത്തിയപ്പോഴാണ് പിന്നീട് ബോധം തെളിഞ്ഞത്. കണ്ണു തുറന്നപ്പോൾ എന്റെ കാലിൽനിന്നു ഡോക്ടർമാർ ബുള്ളറ്റ് മാറ്റുന്നതാണ് കണ്ടത്. ചുറ്റും കമാൻഡോകളുണ്ട്. അപ്പോൾ അനിൽ അളിയനെ അവിടെയെങ്ങും കണ്ടില്ല. ഒന്നര ലക്ഷം രൂപ വീതം വാങ്ങിയാണ് തുമ്പ സ്വദേശിയായ ബിജു എന്ന ഏജന്റ് ജോർദാനിൽ എത്തിച്ചത്. മൂന്നര ലക്ഷം ശമ്പളം വാഗ്ദാനം ചെയ്താണ് കൊണ്ടുപോയത്. തുടർന്ന് ഇയാൾ ഇസ്രയേൽ ഗൈഡിന് തങ്ങളെ കൈമാറി. പിന്നീട് ഏജന്റിനെക്കുറിച്ച് അറിവുമില്ലായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു ശ്രീലങ്കൻ പൗരന്മാർ ഇസ്രയേൽ ജയിലിൽ തടവിലാണ്”.
ചികിത്സയ്ക്കു ശേഷം ഇസ്രയേലിൽ തടവിലായിരുന്ന എഡിസൺ കഴിഞ്ഞ മാസം 27നാണ് ജയിൽമോചിതനായി നാട്ടിലെത്തിയത്. ഇതിനിടെ തോമസിനെ കാണാതായതിനെ കുറിച്ച് എംബസി വഴി അന്വേഷിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. ഫെബ്രുവരി 10ന് ജോർദാനിൽ എത്തിയ അനിൽ തോമസും എഡിസണും മറ്റു രണ്ടുപേരും നടപ്പാത വഴി ഇസ്രയേലിലേക്ക് കടക്കുമ്പോൾ ജോർദാൻ സേന തടഞ്ഞെന്നും അതു കണ്ടക്കിലെടുക്കാതെ മുന്നോട്ടു പോകുമ്പോൾ സൈന്യം വെടിവച്ചെന്നുമാണ് ഇന്ത്യൻ എംബസി അറിയിച്ചത്.
പാറക്കിടയിൽ ഒളിച്ച അനിൽ തോമസിന്റെ തലയിലും എഡിസന്റെ കാലിലും വെടിയുണ്ട തറച്ചു. അനിൽ തോമസ് തൽക്ഷണം മരിച്ചു. എഡിസനെ ആശുപത്രിയിലേക്കു മാറ്റി വെടിയുണ്ട മാറ്റിയ ശേഷം തിരികെ അയയ്ക്കുകയായിരുന്നു. ഫെബ്രുവരി 5നാണ് മൂന്നു മാസത്തെ വിസിറ്റിങ് വിസയിൽ അനിൽ തോമസും എഡിസണും ജോർദാനിലേക്കു പോയത്. ഓട്ടോ ഡ്രൈവർ ആയിരുന്നു അനിൽ തോമസ്. ഭാര്യ: ക്രിസ്റ്റീന.