ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ ചുവടുവയ്ക്കുന്ന വിദ്യാരംഭം ഇന്ന്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ആരാധനാലയങ്ങൾക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകൾ ആഘോഷിക്കുകയാണ്.
തിരൂർ തുഞ്ചൻ പറമ്പിൽ വിദ്യാരംഭ ചടങ്ങുകൾക്കുളള ഒരുക്കങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ ജാതി, മതഭേദമെന്യേ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആയിരങ്ങളാണ് എത്തുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനുമായിരുന്ന എം.ടി. വാസുദേവൻ നായർ വിടപറഞ്ഞതിനു ശേഷമുള്ള തുഞ്ചൻ സ്മാരകത്തിലെ ആദ്യത്തെ വിദ്യാരംഭ ചടങ്ങാണിത്.
കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാന്മാരായ വഴുതക്കാട് മുരളീധരൻ, പി.സി. സത്യനാരായണൻ, പ്രഭേഷ് പണിക്കർ എന്നിവരും സരസ്വതീ മണ്ഡപത്തിൽ മലയാളത്തിലെ പ്രമുഖരായ 40 എഴുത്തുകാരും അരിയിട്ട വെള്ളിത്തളികയിലും നാവിൻതുമ്പിലും കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കുകയാണ്.
തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കുകയാണ്. തിരൂർ തുഞ്ചൻ പറമ്പിൽനിന്നുള്ള മണൽ ഉപയോഗിച്ചാണ് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നത്. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന എറണാകുളം പറവൂർ മൂകാംബിക ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും രാവിലെ മുതൽ ചടങ്ങുകൾ ആരംഭിച്ചു. എറണാകുളം ചോറ്റാനിക്കര ക്ഷേത്രം, തൃശ്ശൂരിലെ ചേർപ്പ് തിരുവുള്ളക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭത്തോട് അനുബന്ധിച്ച് ഒട്ടേറെ പേർ പങ്കെടുക്കാറുണ്ട്. വാദ്യ-നൃത്ത-സംഗീത കലകൾക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്. ദുർഗാഷ്ടമി നാളിൽ പൂജവച്ച് ആരാധിച്ച പുസ്തകങ്ങളും പണിയായുധങ്ങളും വിജയദശമി നാളിൽ പൂജയ്ക്ക് ശേഷം ഉപയോഗിച്ചു തുടങ്ങുന്നു.