ടെഹ്റാൻ: തുർക്കിയിൽ നിന്ന് മടങ്ങുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രഹസ്യമായി വിമാനം മാറ്റിയ സംഭവത്തെ പരിഹസിച്ച് ഇറാൻ രംഗത്ത്. ട്രംപിന്റെ വിമാനമാറ്റം ഇറാന്റെ സൈനിക ശേഷിയെക്കുറിച്ചുള്ള അമേരിക്കയുടെ ഭയത്തിന്റെ തെളിവാണെന്ന് ഇറാനിയൻ സർക്കാർ മാധ്യമങ്ങളും ഔദ്യോഗിക വൃത്തങ്ങളും പരിഹസിച്ചു.
ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസി എക്‌സിൽ പങ്കുവെച്ച ഒരു മീമിൽ ഭക്ഷണം നിറച്ച കാറ്ററിങ് ബോക്സിനുള്ളിൽ ട്രംപ് ഒളിച്ചിരിക്കുന്നതായി ചിത്രീകരിച്ച് പരിഹസിച്ചുു. ‘വളരെ വൈകാതെ ഒരു ചവറ്റുകുട്ടയിൽ ഒളിപ്പിക്കപ്പെടും’ എന്ന പരിഹാസപരമായ മുന്നറിയിപ്പും ചിത്രത്തിനൊപ്പം ചേർത്തിരുന്നു.
തുടർന്നുള്ള പോസ്റ്റിൽ ഇറാൻ വീണ്ടും ട്രംപിനെ പരിഹസിച്ചു. ബങ്കറിൽ ഒളിച്ചിരുന്നുവെന്ന് ആരോപിക്കപ്പെട്ട ഒരാൾ ഓഫീസിൽവെച്ച് കൊല്ലപ്പെട്ടപ്പോൾ, വലിയ യുദ്ധക്കപ്പലുകളെയും അത്യാധുനിക ബി-2 ബോംബറുകളെയും കുറിച്ച് വീമ്പിളക്കിയ മറ്റൊരാൾ ഒടുവിൽ ഭക്ഷണവണ്ടിയിൽ രക്ഷപ്പെട്ടുവെന്നായിരുന്നു ഇറാന്റെ പരിഹാസം.
അതുപോലെ ട്രംപിന്റെ മടങ്ങിവരവിനിടെ ഉണ്ടായ വിമാനമാറ്റം പുതിയൊരു ‘അപവാദം’ ആണെന്നും അമേരിക്കൻ പ്രസിഡന്റിന് അപമാനകരമായ സംഭവമായി ഇത് മാറിയെന്നും ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിലെ അവതാരകൻ പരിഹസിച്ചു. അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപ് അമേരിക്കയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അസാധാരണമായ സുരക്ഷാ നീക്കം.
പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്‌സ് വണ്ണിനെ തോളിൽ നിന്ന് വിക്ഷേപിക്കാവുന്ന മിസൈൽ ഉപയോഗിച്ച് ആക്രമിക്കാനുള്ള വിശ്വസനീയമായ ഭീഷണി ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ നടപടിയെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്. തുടർന്ന് ട്രംപിനെ രഹസ്യമായി എയർ ഫോഴ്‌സ് വണ്ണിൽ നിന്ന് ചെറിയ സി-32എ സർക്കാർ വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥരും ജീവനക്കാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവർ എയർ ഫോഴ്‌സ് വണ്ണിൽ തന്നെ യാത്ര തുടർന്നു.
അങ്കാറയിലെ ട്രംപിന്റെ താമസസ്ഥലത്തെക്കുറിച്ചും അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിലെ നിലയെക്കുറിച്ചും ഇറാനിയൻ ഏജന്റുമാർക്ക് വിവരമുണ്ടായിരുന്നുവെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
സംഭവത്തിന് വലിയ പ്രതീകാത്മക പ്രാധാന്യമുണ്ടെന്നും അസാധാരണമായ സുരക്ഷാ നടപടികൾ ഇറാന്റെ സൈനിക ശേഷിയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണെന്നും ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ അവകാശപ്പെട്ടു. അതേസമയം, ട്രംപിനെതിരെ ഗൂഢാലോചന നടത്തിയെന്ന അമേരിക്കയുടെ ആരോപണങ്ങൾ ഇറാൻ നേരത്തെ തന്നെ നിഷേധിച്ചിട്ടുള്ളതാണ്.




