ന്യൂഡൽഹി: ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹന ഇനത്തിൽ സ്വർണം നേടി ചരിത്രം കുറിച്ച മീരാബായ് ചാനുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. തുടർച്ചയായ മൂന്നാം കോമൺവെൽത്ത് ഗെയിംസ് സ്വർണമാണ് ചാനു സ്വന്തമാക്കിയത്. ഗ്ലാസ്‌ഗോ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡലും ഇതായിരുന്നു.
എക്‌സിലെ കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. “ഇന്ത്യൻ ഭാരോദ്വഹന ചരിത്രത്തിലെ മറ്റൊരു അഭിമാന നിമിഷമാണ് ഇത്. 48 കിലോഗ്രാം വിഭാഗത്തിൽ അതുല്യ പ്രകടനത്തോടെ വീണ്ടും സ്വർണം നേടി മീരാബായ് ചാനു തന്റെ മികവ് തെളിയിച്ചു. തുടർച്ചയായ കോമൺവെൽത്ത് ഗെയിംസ് സ്വർണവും ആകെ നാലാം കോമൺവെൽത്ത് മെഡലും സ്വന്തമാക്കിയ അവർ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. അഭിനന്ദനങ്ങൾ, തുടർ വിജയങ്ങൾ ആശംസിക്കുന്നു,” എന്ന് മോദി കുറിച്ചു.
മത്സരത്തിന്റെ സ്നാച്ച് വിഭാഗത്തിൽ 85 കിലോഗ്രാം ഉയർത്തി കോമൺവെൽത്ത് റെക്കോഡും ചാനു സ്വന്തമാക്കി. ക്ലീൻ ആൻഡ് ജർക്ക് വിഭാഗത്തിൽ ആദ്യ ശ്രമത്തിൽ 82 കിലോഗ്രാം ഉയർത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം ശ്രമത്തിൽ അത് വിജയകരമായി പൂർത്തിയാക്കി. മൂന്നാം ശ്രമത്തിൽ 85 കിലോഗ്രാം ഉയർത്തി ഗെയിംസ് റെക്കോഡും കോമൺവെൽത്ത് റെക്കോഡും സ്വന്തം പേരിലാക്കി.
തുടർന്ന് 105 കിലോഗ്രാം വിജയകരമായി ഉയർത്തി സ്വർണമെഡൽ ഉറപ്പിച്ച ചാനു കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണം എന്ന അപൂർവ നേട്ടവും സ്വന്തമാക്കി. 2018, 2022 ഗെയിംസുകളിലെ സ്വർണത്തിന് പിന്നാലെയാണ് ഗ്ലാസ്‌ഗോയിലും ചാനു കിരീടം നിലനിർത്തിയത്.
ഇതിനുമുമ്പ് പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ഋഷികാന്ത് സിങ് വെള്ളിമെഡൽ നേടിയിരുന്നു. ഇതോടെയാണ് ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് തുടക്കമായത്.
Another glorious chapter in Indian Weightlifting!
The talented Mirabai Chanu once again showcased her skills at the Commonwealth Games with a stunning performance in the 48 kg category and winning Gold. With back-to-back Commonwealth Games Golds and an overall fourth CWG medal… pic.twitter.com/37IOvMXBTI
— Narendra Modi (@narendramodi) July 26, 2026

















































