കഴക്കൂട്ടം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസുകാരന്റെ വിരലറ്റു. എ.ആർ ക്യാമ്പിലെ അച്ചുവിന്റെ വലതുകൈയിലെ നടുവിരൽതുമ്പാണ് അറ്റുപോയത്. ഇയർ ഔട്ട്, ആക്ടിവിറ്റി പോയിന്റ്, കൺഡോനേഷൻ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
യൂനിവേഴ്സിറ്റിക്ക് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞെങ്കിലും, പ്രവർത്തകർ ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രതിഷേധക്കാർ ബാരിക്കേഡ് ശക്തമായി തള്ളിയപ്പോഴാണ് പൊലീസുകാരന്‍റെ കൈ വിരൽ കുടുങ്ങി അറ്റുപോയത്. മുറിഞ്ഞ വിരലിന്റെ ഭാഗവുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാരിക്കേഡ് മറികടന്ന് സർവകലാശാലയുടെ പ്രധാന കവാടം ചാടിക്കടന്നാണ് എസ്.എഫ്.ഐ പ്രവർത്തകർ കാമ്പസിനുള്ളിൽ പ്രവേശിച്ചത്.
സംസ്ഥാന സെക്രട്ടറി സഞ്ജീവ്, പ്രസിഡന്റ് ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി. ജോയിന്റ് രജിസ്ട്രാർ നടത്തിയ ചർച്ചയിൽ ശനിയാഴ്ച വി.സിയുമായി നേരിട്ട് ചർച്ച നടത്താമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. കണ്ടാലറിയാവുന്ന എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി ശ്രീകാര്യം പൊലീസ് അറിയിച്ചു.














































