കൊല്ലം: കൊല്ലത്ത് യുഡിഎഫിന്റെ കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയവർ സഞ്ചരിച്ച കാറിടിച്ച് കായിക താരങ്ങളായ രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റു. കൊല്ലം വള്ളിക്കീഴ് ഗവ.എച്ച്എസ്എസിലെ 8ാം ക്ലാസ് വിദ്യാർഥികളായ വള്ളിക്കീഴ് സ്വദേശി ചിന്നുലക്ഷ്മി (14), രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മി (14) എന്നിവർക്കാണു പരുക്കേറ്റത്. കെഎസ്‌യു പ്രവർത്തകർ സഞ്ചരിച്ച കാറാണ് കുട്ടികളെ ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളിൽ ഒരാൾ വെൻ്റിലേറ്ററിലാണ്.
കോൺഗ്രസ് നേതാവും കൊല്ലം സ്ഥാനാർത്ഥിയുമായ ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനമോടിച്ച നെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെ കേസെടുത്തു. ദേവനന്ദൻ അടക്കം 4 കെ.എസ്.യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്.
ഇടിയുടെ ആഘാതത്തിൽ ചിന്നുലക്ഷ്മി കായലിലേക്കു തെറിച്ചു വീണു. ധനലക്ഷ്മി ഫുട്പാത്തിലെ സംരക്ഷണ കമ്പിയിൽ കുടുങ്ങിക്കിടന്നു. ഇരുവരെയും ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് 6.30ന് ആശ്രാമം ലിങ്ക് റോഡിൽ കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപമാണ് അപകടമുണ്ടായത്.
വാഹനം ഓടിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശി ദേവനന്ദിനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലേടുത്തു. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ ഹോക്കി സമ്മർ ക്യാംപിൽ പങ്കെടുത്ത ശേഷം ചിന്നുലക്ഷ്മിയും ധനലക്ഷ്മിയും രക്ഷിതാക്കളോടൊപ്പം ഫുട്പാത്തിലൂടെ നടക്കുമ്പോഴാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടം.
കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങുകയായിരുന്ന കെഎസ്‌യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്. മകൻ ആ സമയത്ത് ആശ്രമം മൈതാനത്തായിരുന്നു. കാർ ഓടിച്ചിരുന്നത് സുഹൃത്തുക്കളാണ്. അപകടം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. എന്നാൽ ഇതിന്റെ പേരിൽ തന്നെ ടാർഗറ്റ് ചെയ്യാനാണ് സിപിഎം ശ്രമിക്കുന്നത്. സായിയിൽ പരിശീലനം കഴിഞ്ഞ് മടങ്ങിയ കുട്ടികൾക്കാണ് പരിക്കേറ്റത്. ഇത് ഏറെ വേദനാജനകമായ വാർത്തയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
















































