ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഇന്ത്യയ്ക്കും ബന്ധമുണ്ടെന്നുള്ള പാക് പ്രതിരോധമന്ത്രിയുടെ ആരോപണത്തിന് ചുട്ട മറുപടിയേകി ഇന്ത്യ. മറുപടി പ്രസ്താവനയിൽ, വിദേശകാര്യ മന്ത്രാലയം സ്ഫോടനത്തെ അപലപിക്കുകയും നിരപരാധികൾക്ക് ജീവഹാനിയുണ്ടായതിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ പങ്കാളിത്തത്തെക്കുറിച്ചുള്ള ആരോപണത്തെ ഇന്ത്യ നിഷേധിച്ചു, അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതവും അർത്ഥശൂന്യവുമാണെന്നും ഇന്ത്യ വ്യക്തമാക്കി. തങ്ങളുടെ സാമൂഹിക ഘടനയെ ബാധിക്കുന്ന പ്രശ്നങ്ങളെ ഗൗരവമായി നോക്കിക്കാണുന്നതിനു പകരം, പാകിസ്താൻ സ്വന്തം നാടിന്റെ പ്രശ്നങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം വഞ്ചിക്കുന്നു എന്നത് ദൗർഭാഗ്യകരമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ചാവേർ സ്ഫോടന ആക്രമണകാരിക്ക് അഫ്ഗാനിസ്ഥാനുമായി ബന്ധമുണ്ടെന്നും അഫ്ഗാൻ താലിബാൻ ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുമായിരുന്നു പാക് മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചത്. ഇന്ത്യ അപമാനകരമായ പരാജയത്തിനുശേഷം ഒരു പ്രോക്സി പ്രചാരണം നടത്തുകയാണെന്നും നേരിട്ടുള്ള പോരാട്ടത്തിന് ഇന്ത്യയ്ക്ക് ധൈര്യമില്ലെന്നും ഖ്വാജ ആസിഫ് എക്സിൽ കുറിച്ചു.
അതേസമയം, അഫ്ഗാനിസ്ഥാന്റെ താലിബാൻ നേതൃത്വത്തിലുള്ള സർക്കാർ, ദേശീയ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് വഴിയുള്ള പ്രസ്താവനയിലൂടെ ആക്രമണത്തെ അപലപിക്കുകയും തെളിവുകളില്ലാതെ പാകിസ്താൻ പതിവ് ആരോപണങ്ങൾ നടത്തുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ബലൂചിസ്ഥാനിലെയും മറ്റ് പ്രദേശങ്ങളിലെയും ആക്രമണങ്ങൾക്ക് പാകിസ്താൻ അഫ്ഗാനിസ്ഥാനെ ആവർത്തിച്ച് കുറ്റപ്പെടുത്തിയിട്ടുണ്ട്. മതിയായ അന്വേഷണങ്ങൾ നടത്താതെയും യാതൊരു പരിശോധനയും സ്ഥിരീകരണവും കൂടാതെയും ആണ് പാക്കിസ്ഥാൻ ഇത്തരം ആരോപണങ്ങൾ നടത്തുന്നത്. ആ രാജ്യത്തിന്റെ അവകാശവാദങ്ങൾക്ക് യാതൊരു യുക്തിയോ അടിസ്ഥാനമോ ഇല്ലെന്നും എന്നും അവ പാകിസ്താന്റെ സുരക്ഷാ ന്യൂനതകളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ലക്ഷ്യത്തോടെയുള്ളതാണെന്നും താലിബാൻ ഭരണകൂടത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
താലിബാൻ സർക്കാർ ഇസ്ലാമിക തത്വങ്ങളിൽ പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി നിരപരാധികളെ കൊല്ലുന്നത് തങ്ങൾ അനുവദിക്കില്ലെന്നും ആവർത്തിച്ചു. അത്തരം ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ പിന്തുണയ്ക്കുന്നില്ലെന്നും സംരക്ഷിക്കുന്നില്ലെന്നും പ്രസ്താവനയിൽ താലിബാൻ പറഞ്ഞു. പാക് സുരക്ഷാ ഉദ്യോഗസ്ഥരോട് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് നിർത്താനും താലിബാൻ സർക്കാർ ആവശ്യപ്പെട്ടു.
സമീപകാലത്ത് പാകിസ്താനിൽ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നായിരുന്നു വെള്ളിയാഴ്ചത്തേത്. 69 പേർ കൊല്ലപ്പെടുകയും 170-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
















































