കൊച്ചി:സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന രീതിയിൽ പെരുമാറിയെന്ന് കാട്ടി എറണാകുളം നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് ജസ്റ്റിസ് സി.പ്രതീപ് കുമാർ ഇന്ന് റദ്ദാക്കിയത്. 2009ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളോട് അനുബന്ധിച്ച് 2024ലാണ് നടി പരാതി നൽകുന്നത്. 15 വർഷം മുൻപ് സിനിമാ ചർച്ചയ്ക്കായി നടിയെ കൊച്ചിയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക താൽപര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. ഐപിസി 354, 509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
എന്നാൽ രണ്ടു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ഐപിസി പ്രകാരമുള്ള കുറ്റങ്ങളിൽ 3 വർഷം വരെയാണ് മജിസ്ട്രേറ്റ് കോടതിക്ക് കേസെടുക്കാവുന്നത്. ഇവിടെ 15 വര്‍ഷത്തിനു ശേഷമാണ് കോടതി കേസെടുത്തത് എന്നതിനാൽ അത് നിയമപരമായി നിലനിൽക്കില്ല എന്നു കാട്ടിയാണ് ഹൈക്കോടതി വിധി. ഐപിസി 354 അനുസരിച്ചുള്ള കുറ്റത്തിന് ഒന്നു മുതൽ അഞ്ചുവർഷംവരെ ജയിൽ ശിക്ഷയാക്കിയതും ജാമ്യമില്ലാ കുറ്റമാക്കിയതും 2013ലാണ്.
















































