ഭർത്താവ് മരിച്ചതോടെ ജീവിക്കാനായി അഭിനയത്തിലേക്കിറങ്ങിയ സ്ത്രീയാണ് രേണു സുധി. റീൽസുകളിലും ഷോർട്ട് ഫിലിമുകളിലും പ്രത്യക്ഷപ്പെട്ടതോടെ രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാകേണ്ടിയും വന്നിരുന്നു രേണുവിന്. അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ എന്ന ലേബലിലാണ് അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിൽ പ്രത്യക്ഷപ്പെട്ടതോടെ രേണുവിനെ പ്രേക്ഷകർ അറിഞ്ഞ് തുടങ്ങി.
ഭർത്താവ് മരിച്ച് കടുത്ത സാമ്പത്തിക പ്രയാസങ്ങളിൽ കഴിഞ്ഞിരുന്ന തനിക്ക് ഇന്ന് മറ്റൊരാളെയും ആശ്രയിക്കാതെ ജീവിക്കാൻ സാധിക്കുന്നുണ്ട് എന്നാണ് രേണു സുധി പറയുന്നു. ”എന്റെ പിള്ളേർക്ക് എന്തെങ്കിലും മേടിച്ച് കൊടുക്കാൻ ആരോടെങ്കിലും അഞ്ഞൂറ് രൂപ ചോദിക്കണം എന്ന് വരെ കരുതിയിരുന്നു. പലരും ആ സമയത്ത് സഹായിച്ചു. അഞ്ഞൂറ് ചോദിച്ചപ്പോൾ ആയിരം തന്നവരുണ്ട്. ഒന്നും തരാനില്ലെന്ന് പറഞ്ഞവരുമുണ്ട്. ലക്ഷങ്ങളോ കോടികളോ ഒന്നും എന്റെ കയ്യിൽ ഇല്ല. പക്ഷേ അഞ്ഞൂറ് രൂപയ്ക്ക് വേണ്ടി തെണ്ടേണ്ട അവസ്ഥ ഇന്നില്ല. ആരുടെ മുന്നിലും കൈ നീട്ടാതെ വീട്ടുകാരുടെയും കുഞ്ഞുങ്ങളുടെയും എന്റെയും കാര്യങ്ങൾ നടന്ന് പോകാനുള്ള വരുമാനമുണ്ട്. പണ്ട് എന്റെ അക്കൗണ്ട് സീറോ ബാലൻസിലായിരുന്നു.”
”എന്നാൽ ഇപ്പോൾ ആ അവസ്ഥ മാറി. ഇഷ്ടംപോലെ വർക്കും ഉണ്ട്” എന്നാണ് രേണു ഒരു ഓൺലൈൻ ചാനലിനോട് പ്രതികരിച്ചത്. ഷോർട്ട് ഫിലിമുകളും ഉദ്ഘാടനങ്ങളും പ്രമോഷനുകളുമായി തിരക്കിലാണ് രേണു ഇപ്പോൾ.
ഇതിനിടെ ഇന്റർനാഷനൽ ട്രിപ്പും രേണു പോയിരുന്നു. ഈ യാത്രയുടെ പേരിലും രേണു കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നു. ഒരു ബാർ റെസ്റ്റോറന്റിൽ മദ്യപന്മാരുടെ മുന്നിൽ ഡാൻസ് ചെയ്തു എന്നായിരുന്നു പ്രധാന വിമർശനം. താനൊരു കലാകാരിയാണെന്നും പാട്ട് പാടുന്നതും ഡാൻസ് ചെയ്യുന്നതുമൊന്നും ഒരു തെറ്റല്ലെന്നും രേണു പറയുന്നു. അതൊരു ഫാമിലി ബാർ റെസ്റ്റോറന്റായിരുന്നു. ഞാൻ എന്റെ മൂത്ത മകനോടും കുടുംബത്തോടും പറഞ്ഞിട്ടാണ് പോയത് എന്നും രേണു വ്യക്തമാക്കുന്നു.














































